ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടി ചുമതലകളിൽ നിന്ന് രാജിവെച്ച് അനിൽ ആന്റണി. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആന്റണി രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് അനിൽ ആന്റണി രാജി പ്രഖ്യാപിച്ചത്. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിൽ നിന്നും കടുത്ത വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ കൂടിയാണ് രാജി.
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനായ അനിൽ ആന്റണി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ബിബിസി ഡോക്യുമെന്ററിയിലെ പരാമർശങ്ങൾ എന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. ഇന്ത്യയിൽ ഉള്ളവർ ഇന്ത്യൻ സ്‌ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വെക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതേ തുടർന്ന്, യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉൾപ്പടെയുള്ള നേതാക്കൾ രംഗത്തെത്തുകയും അനിൽ ആന്റണിയെ തള്ളി പറയുകയും വിമർശിക്കുകയും ചെയ്‌തിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം അനിലിനെതിരെ രൂക്ഷമായ വിമർശനം ഉണ്ടായി.
അഭിപ്രായ സ്വാതന്ത്രത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്‌ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവെച്ചു കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്‌തുതി പാഠകരാണെന്നും തന്നോട് പ്രതികരിച്ചവരെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്‌തു. യോഗ്യത ഉള്ളവരേക്കാൾ സ്‌തുതി പാഠകർക്കാണ് പാർട്ടിയിൽ സ്‌ഥാനം ഉള്ളതെന്നും അനിൽ വിമർശിച്ചു.
Most Read: ബിബിസി ഡോക്യുമെന്ററി; പ്രദർശനം തടഞ്ഞ ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്