ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ വിവാദം വൻ പ്രതിഷേധത്തിലേക്ക്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് ബിബിസി അറിയിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ അടക്കം മോദി മുസ്‌ലിം വിരുദ്ധത കാണിച്ചുവെന്ന രീതിയിലാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന.
ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്. അതേസമയം, ഡോക്യുമെന്ററിക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ സാമൂഹിക മദ്ധ്യമങ്ങൾ കേന്ദ്ര സർക്കാരിന്റെ കർശന നിരീക്ഷണത്തിലാണ്.
അതിനിടെ, ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദർശിപ്പിക്കാൻ ജെഎൻയു വിദ്യാർഥി യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഒമ്പത് മണിക്ക് യൂണിയൻ ഓഫിസിൽ പ്രദർശനം ഉണ്ടാകും. എന്നാൽ, അനുമതി ഇല്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് യൂണിവേഴ്‌സിറ്റി അഡ്‌മിനിസ്‌ട്രേഷൻ വ്യക്‌തമാക്കിയിട്ടുണ്ട്. ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ സമാധാന അന്തരീക്ഷത്തിന് തിരിച്ചടിയാകുമെന്നും, കർശന നടപടി സ്വീകരിക്കുമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകി.
ഇതോടെ, ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ യൂണിയൻ രാവിലെ യോഗം ചേർന്നേക്കും. അതിനിടെ, കേന്ദ്ര സർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി വികെ സനോജ് അറിയിച്ചു, ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് സനോജ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് സിപിഐഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന കാര്യത്തിൽ സംശയം എന്താണ്? അറച്ച് നിൽക്കുന്നത് എന്തിന്. ലോകത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ആരുടേയും അനുവാദത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. സോഷ്യൽ മീഡിയയിൽ നിയന്ത്രിക്കാം. രാജ്യത്ത് ആരും കാണാൻ പാടില്ലെന്ന് ആർക്കാണ് പറയാൻ സാധിക്കുകയെന്നും- കെ അനിൽകുമാർ പറഞ്ഞു.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്നതാണ് ഡോക്യുമെന്ററി. കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബിബിസി ഡോക്യുമെന്ററിയിൽ പറയുണ്ട്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിനോടും ട്വിറ്ററിനോടും കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. അതേസമയം, ഡോക്യുമെന്ററി രാജ്യത്ത് ബ്ളോക്ക് ചെയ്‌ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിന്റെ സത്യം പുറത്ത് വരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോഴും ഭയമാണ്. യാഥാർഥ്യം ലോകം കണ്ടുകൊണ്ടിരിക്കുമ്പോൾ മോദി സർക്കാർ അത് മറച്ചുവെക്കുന്നുവെന്നതിൽ കാര്യമില്ലെന്നും കോൺഗ്രസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ, ഡോക്യുമെന്ററിയിൽ വിശദീകരണവുമായി ബിബിസിയും രംഗത്തെത്തിയിരുന്നു.
വിവാദ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാൽ, സർക്കാർ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്‌തമാക്കിയിരുന്നു. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉൾപ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.
Most Read: യുഎസിൽ മൂന്നിടങ്ങളിൽ ഉണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു