തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ച വ്യാധികൾ വർധിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് 46 പേർക്ക് എച്ച്1എൻ1 സ്‌ഥിരീകരിച്ചതായും, മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട് ചെയ്‌തതായും ആരോഗ്യമന്ത്രി അറിയിച്ചു. ഒപ്പം, വയറിളക്കവും ചിക്കൻപോക്‌സും വ്യാപിക്കുന്നതായും വീണാ ജോർജ് പറഞ്ഞു. പകർച്ച വ്യാധികളിൽ ജനങ്ങൾ വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു.
മലിനജലം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാവരുതെന്ന് ആരോഗ്യമന്ത്രി ഓർമിപ്പിച്ചു. കേരളത്തിൽ H3N2 ഉണ്ട്. എന്നാൽ, കേസുകൾ കുറവാണ്. ഇത് പുതുതായി റിപ്പോർട് ചെയ്‌തതല്ല. നേരത്തെ ഉള്ള കേസുകളാണിത്. ആലപ്പുഴ ജില്ലയിൽ രണ്ടു കേസുകളാണ് നേരത്തെ റിപ്പോർട് ചെയ്‌തിട്ടുള്ളത്. മരണം സംഭവിച്ചിട്ടില്ല. അതുപോലെ വയറിളക്കം രോഗത്തിനുള്ള ചികിൽസ നീട്ടി വെയ്‌ക്കരുത്. ഉടനെ ആശുപത്രിയിൽ പോകണം. പനി കേസുകളിൽ സ്വാബ് പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കും. ധാരാളം വെള്ളം കുടിക്കണം. ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിൽസ തേടണമെന്നും സ്വയം ചികിൽസ ഒഴിവാക്കാണമെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, അന്തരീക്ഷ താപനില ഉയരുന്നതായി ഉന്നതതല യോഗം വിലയിരുത്തി.
അതിനാൽ, നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. കുട്ടികളെ വെയിലത്ത് പുറത്തിറക്കരുത്. നിർജലീകരണവും ദേഹാസ്വാസ്‌ഥ്യവും ഉണ്ടാകും. വേനൽച്ചൂടിനൊപ്പം പകർച്ച വ്യാധികളും പടരുന്നതിനാൽ മറ്റു രോഗങ്ങൾ ഉള്ളവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചു ആരോഗ്യവകുപ്പ് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: തൊണ്ടിമുതലിൽ കൃത്രിമം; കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി