ബെയ്ജിങ്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധിത നിർദ്ദേശം പിൻവലിച്ച് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ്. തുടർച്ചയായ 13 ദിവസം നഗരത്തിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.
എന്നാൽ, നിർബന്ധിത മാസ്ക് ധാരണം അധികൃതർ എടുത്തുകളഞ്ഞെങ്കിലും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ നിന്നു ജനങ്ങൾ പിന്നോട്ട് പോയിട്ടില്ല. മാസ്ക് ധരിക്കുമ്പോൾ സുരക്ഷിതത്വം തോന്നുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേസമയം സാമൂഹിക സമ്മർദ്ദത്തിന്റെ ഫലമായാണ് മാസ്ക് ധരിച്ചതെന്നും അതിൽനിന്നു മോചനം കിട്ടിയതിൽ ആശ്വാസമുണ്ടെന്നും മറ്റു ചിലരും അഭിപ്രായപ്പെട്ടു.
“എനിക്ക് എപ്പോൾ വേണമെങ്കിലും മാസ്‌ക് ഊരിവെക്കാം. എന്നാൽ മറ്റുളളവർ അത് അംഗീകരിക്കുമോ എന്നെനിക്ക് അറിയേണ്ടതുണ്ട്. കാരണം മാസ്‌ക് ധരിക്കാത്ത എന്നെ കണ്ട് ആളുകൾ ഭയപ്പെടുമോ എന്ന് ആശങ്കയുണ്ട്”- ബെയ്ജിങ്ങിലെ 24കാരി റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ബെയ്ജിങ്ങിൽ ആരോഗ്യവകുപ്പ് മാസ്ക് ധരിക്കുന്നതിന് ഇളവുകൾ നൽകുന്നത്. ഏപ്രിൽ അവസാനത്തിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബെയ്ജിങ്ങിലെ മുനിസിപ്പൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അനുമതി നൽകിയിരുന്നു. എന്നാൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജൂണിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു.