കൊല്‍ക്കത്ത: പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ നടന്ന ആക്രമണത്തിൽ അന്വേഷണം സിഐഡിക്ക്. ആക്രമണം നടന്ന സ്‌ഥലത്ത് സിഐഡി സംഘം ഉടൻ സന്ദർശനം നടത്തുമെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. മാര്‍ച്ച് പത്തിന് നടന്ന സംഭവത്തില്‍ നന്ദിഗ്രാം പോലീസ് സ്‌റ്റേഷനില്‍ തൃണമൂൽ നേതാവ് നൽകിയ പരാതി നിലവിലുണ്ട്. ഐപിസി 341, 323 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്‌ഞാതർക്കെതിരെ കേസെടുത്തത്.
നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. എന്നാല്‍, താൻ ആക്രമിക്കപ്പെട്ടെന്ന മമത ബാനര്‍ജിയുടെ വാദം തള്ളുകയും മമതക്ക് സംഭവിച്ചത് അപകടമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്‌താവനയിറക്കി. ബിജെപിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമമെന്നായിരുന്നു ഇക്കാര്യത്തിൽ മമതയുടെ പ്രതികരണം.
Read also: മഹാരാഷ്‍ട്ര മന്ത്രി ആദിത്യ താക്കറെക്ക് കോവിഡ്