ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻഖർ എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയാകുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ പ്രഖ്യാപിച്ചു. “എല്ലാ പരിഗണനകൾക്കും കൂടിയാലോചനകൾക്കും ശേഷം കിസാൻ പുത്ര (കർഷകന്റെ മകൻ) ജഗ്‌ദീപ് ധൻഖറിനെ ബിജെപിയുടെയും എൻഡിഎയുടെയും ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായി പ്രഖ്യാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു,”- അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജഗ്‌ദീപ് ധൻഖറിനെ ‘ജനങ്ങളുടെ ഗവർണർ’ എന്നാണ് നഡ്ഡ വിശേഷിപ്പിച്ചത്. ധൻഖറിന്റെ നാമനിർദ്ദേശം അദ്ദേഹം ഉൾപ്പെടുന്ന ജാട്ട് സമുദായത്തിന് വലിയ സന്ദേശം നൽകുമെന്ന് വൃത്തങ്ങൾ പറയുന്നു. കാർഷിക നിയമങ്ങൾക്കെതിരെ വൻ കർഷക പ്രതിഷേധങ്ങൾ ഉയർന്നതിന് ശേഷവും പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജാട്ട് സമൂഹം ബിജെപിയെ പിന്തുണച്ചിരുന്നു.
Attending the press conference at BJP HQ. https://t.co/NeTblHSlVF
— Jagat Prakash Nadda (@JPNadda) July 16, 2022
അതേസമയം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബിജെപിയുമായി ബന്ധമുള്ള ജഗ്‌ദീപ് ധൻഖറിന് കിട്ടിയ സ്‌ഥാനാർഥിത്വം പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഏറ്റുമുട്ടിയതിന് ലഭിച്ച പ്രതിഫലം ആണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഡെൽഹി ആസ്‌ഥാനത്ത് ചേർന്ന ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പാർലമെന്ററി ബോർഡ് യോഗത്തിലാണ് ജഗ്‌ദീപ് ധൻഖറിനെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായി തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങി നിരവധി ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഭരണഘടനയെക്കുറിച്ച് അദ്ദേഹത്തിന് മികച്ച അറിവുണ്ടെന്നും നിയമനിർമാണ കാര്യങ്ങളിൽ അവഗാഹമുണ്ടെന്നും ധൻഖറിനെ പിന്തുണച്ച് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്‌തു.
Shri Jagdeep Dhankhar Ji has excellent knowledge of our Constitution. He is also well-versed with legislative affairs. I am sure that he will be an outstanding Chair in the Rajya Sabha & guide the proceedings of the House with the aim of furthering national progress. @jdhankhar1 pic.twitter.com/Ibfsp1fgDt
— Narendra Modi (@narendramodi) July 16, 2022
Most Read: ലഖ്‌നൗ ലുലുമാളിന് മുന്നിൽ ഹിന്ദുമഹാസഭയുടെ പ്രതിഷേധം; കനത്ത സുരക്ഷ