കൊൽക്കത്ത: മെയ് മൂന്നിന് പശ്‌ചിമ ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. നിലവിൽ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിൽ 294 സീറ്റുകളിൽ 200 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും തേജസ്വി സൂര്യ പറഞ്ഞു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ 8 ഘട്ടങ്ങളായാണ് പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്‌ചിമ ബംഗാളിൽ 200 സീറ്റുകളിൽ കൂടുതൽ ബിജെപി നേടും. മുഖ്യമന്ത്രി കസേരയിലുള്ള മമത ബാനർജിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു. മെയ് മൂന്നിന് പശ്‌ചിമ ബംഗാളിന് പുതിയ മുഖ്യമന്ത്രിയെ ലഭിക്കും. ബംഗാളിൽ രക്‌തചൊരിച്ചിലോ, രാഷ്‌ട്രീയ കൊലപാതകങ്ങളോ ഇനി ഉണ്ടാകില്ലെന്നും ഇനി ഭരിക്കാൻ പോകുന്നത് ബിജെപി മുഖ്യമന്ത്രിയാണെന്നും തേജസ്വി പറഞ്ഞു.
5 വർഷങ്ങൾക്ക് മുൻപ് തന്നെ തങ്ങൾ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ 200ൽ അധികം സീറ്റുകൾ നേടുമെന്നും ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് നേരത്തെ പറഞ്ഞിരുന്നു.
ഘട്ടം ഘട്ടമായുള്ള പ്രവർത്തനമാണ് തങ്ങൾ നടത്തിയിരുന്നത്. അതിന്റെ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ടതാണെന്നും ഘോഷ് പറഞ്ഞിരുന്നു. ’19 മേ ഹാഫ്, 21 മേ സാഫ്’ (19ൽ പകുതി സീറ്റുകൾ, 21ൽ തൂത്തുവാരുക) എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: താജ്‌മഹലിന് വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ