അമൃത്‌സർ: പഞ്ചാബിൽ ഭഗവന്ത് മൻ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും പഞ്ചാബിന്റെ ഉന്നതിയാണ് ലക്ഷ്യമെന്നും സത്യപ്രതിജ്‌ഞക്ക് ശേഷം ഭഗവന്ത് മൻ പ്രതികരിച്ചു.
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്‌മി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. അൻപത് ഏക്കറിലാണ് സത്യപ്രതിജ്‌ഞക്കായുള്ള പന്തൽ ഒരുക്കിയിരുന്നത്. ഡെൽഹിക്ക് പുറത്ത് ആം ആദ്‌മി അധികാരത്തിൽ എത്തുന്ന ആദ്യ സംസ്‌ഥാനമാണ് പഞ്ചാബ്. ധീരരക്‌തസാക്ഷി ഭഗത് സിംഗിന്റെ ജൻമഗ്രാമത്തിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ മുഴുവൻ ജനങ്ങളെയും ആം ആദ്‌മി ക്ഷണിച്ചിരുന്നു.
സത്യപ്രതിജ്‌ഞക്കായി വിപുലമായ ഒരുക്കങ്ങളാണ് പഞ്ചാബിലെ ഖത്‌കർ ഗ്രാമത്തിൽ നടന്നത്. സത്യപ്രതിജ്‌ഞ ചടങ്ങിനായി 150 ഏക്കർ ഗോതമ്പ് പാഠം താൽകാലികമായി സർക്കാർ ഏറ്റെടുത്തിരുന്നു. ഏക്കർ ഒന്നിന് 45000 രൂപ കർഷകർക്ക് നഷ്‌ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്തത്.
കോൺഗ്രസ് അടക്കം എല്ലാ പാർട്ടികളുടെയും പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തിയാണ് എഎപി അധികാരത്തിലേറിയത്. മുഖ്യമന്ത്രി ആയിരുന്ന ചരൺജിത്ത് സിങ് ഛന്നിയെ ചാംകൂർ സാഹിബിലും ബദൗറിലും എഎപി സ്‌ഥാനാർഥികൾ തറപറ്റിച്ചു. ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ഛന്നിയെ മുൻനിർത്തി നടത്തിയ പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. ആകെ 18 സീറ്റുകളിൽ മാത്രം കോൺഗ്രസ് ഒതുങ്ങിയപ്പോൾ പഞ്ചാബിലെ 92 സീറ്റുകളിൽ ആം ആദ്‌മിയുടെ തേരോട്ടമായിരുന്നു. ആകെ രണ്ട് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്.
Most Read: വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിക്ക് കുത്തേറ്റു