തിരുവനന്തപുരം: സ്‍ത്രീവിരുദ്ധ ചിത്രീകരണങ്ങള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ച അശ്‌ളീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്ററ് ഭാഗ്യലക്ഷ്‍മി, ദിയ സന, ശ്രീലക്ഷ്‍മി അറക്കല്‍ എന്നിവര്‍ ഒളിവിലെന്ന് പൊലീസ്. ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും വീടുകളിലില്ലെന്നും ഇവര്‍ക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.
ഭാഗ്യലക്ഷ്‍മി ഉള്‍പ്പടെ ഉള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. ഭാഗ്യലക്ഷ്‍മി, ദിയ സന, ശ്രീലക്ഷ്‍മി അറക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയിരുന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയായിരുന്നു കോടതി തള്ളിയത്. നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്നാണ് കോടതി അപേക്ഷ തള്ളിയത്. ഇതേ കാരണം ചൂണ്ടിക്കാട്ടി സംസ്‌ഥാന സര്‍ക്കാരും ജാമ്യാപേക്ഷ എതിര്‍ത്തിരുന്നു. പ്രതികള്‍ അതിക്രമിച്ചുകയറി മോഷണം ഉള്‍പ്പെടെ നടത്തിയെന്നും ജാമ്യം നല്‍കിയാല്‍ നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്‍ത്രീകള്‍ക്കെതിരെ അശ്‌ളീല പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് അധിക്ഷേപം നടത്തിക്കൊണ്ടുള്ള വീഡിയോകള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ച വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്ററ് ഭാഗ്യലക്ഷ്‍മി, സാമൂഹ്യ പ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്‍മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. ചാനലിനെതിരെ പൊലീസിനെ സമീപിക്കുകയും സംസ്‌ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്‌തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ നേരിട്ട് പ്രതിഷേധിച്ചത്.
Read more: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിക്കും കൂട്ടുപ്രതികൾക്കും അറസ്‌റ്റ് സാധ്യത