ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചുവെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവാക്‌സിന്റെയും കോവിഷീൽഡിന്റെയും 67 ലക്ഷം ഡോസ് വീതമാണ് ഡെൽഹി ആവശ്യപ്പെട്ടത്. എന്നാൽ ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരുടെ നിർദ്ദേശമുണ്ടെന്നും വാക്‌സിൻ വിതരണം ചെയ്യാൻ കഴിയില്ലെന്നുമാണ് ഭാരത് ബയോടെക് അറിയിച്ചതെന്ന് സിസോദിയ വെളിപ്പെടുത്തി.
സംസ്‌ഥാനത്ത് വാക്‌സിന്റെ കരുതൽ ശേഖരം തീർന്നു. കോവിഷീൽഡ് നൽകുന്ന കേന്ദ്രങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊവാക്‌സിൻ കുത്തിവെപ്പിനായി 17 സ്‌കൂളുകളിലായി സജ്‌ജമാക്കിയ 100 വാക്‌സിൻ കേന്ദ്രങ്ങൾ ഇതിനോടകം അടച്ചുവെന്നും സിസോദിയ വ്യക്‌തമാക്കി. 6.6 കോടി ഡോസ് വാക്‌സിൻ കേന്ദ്രം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തതാണ് രാജ്യത്തെ വാക്‌സിൻ ക്ഷാമത്തിലേക്ക് നയിച്ചതെന്നും സിസോദിയ ചൂണ്ടിക്കാട്ടി.
വാക്‌സിൻ സംബന്ധമായ എല്ലാ കയറ്റുമതിയും കേന്ദ്രം നിർത്തലാക്കണമെന്നും വാക്‌സിൻ നിർമാണത്തിന് കൂടുതൽ കമ്പനികൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശത്ത് നിന്നും കൂടുതൽ വാക്‌സിൻ ഡോസുകൾ ഇറക്കുമതി ചെയ്‌ത് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് ലഭ്യമാക്കണം. ഇത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. ഈ രാജ്യത്തിന്റെ ഗവൺമെന്റായി കേന്ദ്രം പ്രവർത്തിക്കണം, സിസോദിയ പറഞ്ഞു.
Read also: കോവിഡ് വ്യാപനം; കേരളത്തിൽ ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന