ന്യൂഡെൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌ന മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഇന്ത്യയിലെ ഹരിത വിപ്ളവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവർക്കാണ് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തിയത്. മൂന്ന് പേർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം.
ഈ മാസം മൂന്നിന് മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽകെ അദ്വാനിക്കും മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും ഭാരതരത്‌ന പ്രഖ്യാപിച്ചിരുന്നു. സാധാരണയായി വർഷത്തിൽ പരമാവധി മൂന്ന് പേർക്കാണ് ഭാരതരത്‌ന നൽകാറുള്ളത്. ഇത്തവണ അഞ്ചുപേരെ പുരസ്‌കാരത്തിന് കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് റെക്കോർഡാണ്. അസാധാരണ രീതിയിലാണ് ഈ വർഷത്തെ പുരസ്‌കാര പ്രഖ്യാപനവും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എല്ലാ വിഭാഗത്തെയും പരിഗണിച്ച് അഞ്ചുപേരെ ഇത്തവണ തിരഞ്ഞെടുത്തതെന്നാണ് ഉയർന്നുവരുന്ന ആരോപണം. കോൺഗ്രസ് നേതാവായ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന 1991-96 കാലത്താണ് രാജ്യത്ത് സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയത്. കർഷകനും അഭിഭാഷകനുമായിരുന്നു ഇദ്ദേഹം. 1971 മുതൽ 73 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി. വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, മനുഷ്യവിഭവശേഷി മന്ത്രി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
1979 ജൂലൈ മുതൽ ഓഗസ്‌റ്റ് വരെ പ്രധാനമന്ത്രിയായായിരുന്നു ചരൺ സിങ്. കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 1937ൽ ചപ്രോളി മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. പിന്നീട് ഉത്തർപ്രദേശിൽ വിവിധ കാലഘട്ടങ്ങളിൽ മന്ത്രിയും മുഖ്യമന്ത്രിയുമായി. യുപിയിലെ ഭൂപരിഷ്‌കരണത്തിന്റെ ശിൽപ്പിയാണ്. ലളിത ജീവിതത്തിന്റെ പ്രയോക്‌താവായ അദ്ദേഹം കേന്ദ്രമന്ത്രി, ഉപപ്രധാനമന്ത്രി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്
ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്തുമഠം കുടുംബാംഗമാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എംഎസ് സ്വാമിനാഥൻ. ഇന്ത്യയെ കാർഷിക സ്വയം പര്യാപ്‌തതയിലേക്ക് നയിച്ച മഹാപ്രതിഭയായിരുന്നു എംഎസ് സ്വാമിനാഥൻ. സ്വാമിനാഥന്റെ വിപ്ളവ പരിഷ്‌കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. ഇന്ത്യയുടെ ഗോതമ്പ് ഉൽപ്പാദനത്തിൽ ചുരുങ്ങിയ കാലയളവിൽ വൻ വർധനവ് ഉണ്ടാക്കി മിച്ചധാന്യം ലഭ്യമാക്കിയ അത്‌ഭുത മനുഷ്യനാണ് ഇദ്ദേഹം. ഇന്ത്യൻ ഹരിത വിപ്ളവത്തിന്റെ പിതാവ് എന്നാണ് എംഎസ് സ്വാമിനാഥൻ അറിയപ്പെടുന്നത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!