ഉപയോക്‌താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിലകുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നെറ്റ്‌ഫ്‌ളിക്‌സ്. വില കുറയ്‌ക്കണമെന്നത് വളരെ കാലമായി നെറ്റ്‌ഫ്‌ളിക്‌സ് ഉപയോക്‌താക്കൾ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പരാതികൾ ഉയർന്നതോടെയാണ് കുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് നെറ്റ്‌ഫ്‌ളിക്‌സ് സിഇഒ റീഡ് ഹെസ്‌റ്റിങ്‌സ് വ്യക്‌തമാക്കി.
എന്നാൽ, ഇതോടെ നെറ്റ്‌ഫ്‌ളിക്‌സ് പ്‌ളാനുകളില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കും. അക്കൗണ്ട് പങ്കുവെക്കുന്നതും, പാസ്‌വേഡ് പങ്കുവെക്കുന്നതും കര്‍ശനമായി നിയന്ത്രിക്കാനും സാധ്യതയുണ്ട്. ഇന്ത്യയില്‍ പ്രീമിയം നെറ്റ്‌ഫ്‌ളിക്‌സ് അക്കൗണ്ടിന് 649 രൂപയാണ് വില. ഇതില്‍ നാല് ഉപകരണങ്ങളാണ് അനുവദിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ ആളുകള്‍ പാസ്‌വേഡ് പങ്കുവെക്കുകയും നാല് ആളുകള്‍ക്ക് പല ഉപകരണങ്ങളില്‍ നിന്ന് നെറ്റ്‌ഫ്‌ളിക്‌സ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. ഇതിൽ മാറ്റം വരാനാണ് സാധ്യത.
നെറ്റ്‌ഫ്‌ളിക്‌സ് അക്കൗണ്ട് പാസ്‌വേഡ് മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് ഒരു നിശ്‌ചിത തുക ഈടാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ചിലി, കോസ്റ്റ റിക, പെറു എന്നിവിടങ്ങളില്‍ നെറ്റ്‌ഫ്‌ളിക്‌സ് പാസ്‌വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്ന സംവിധാനം പരീക്ഷിക്കുന്നുണ്ട്.
ഇത് കൂടാതെ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്‌ഷന്‍ പ്‌ളാനുകളും അവതരിപ്പിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ സ്‌ട്രീമിങ് സർവീസിൽ പരസ്യങ്ങൾ കാണിക്കുന്നതിന് നെറ്റ്‌ഫ്‌ളിക്‌സ് എതിരായിരുന്നു. എന്നാൽ, വിലകുറഞ്ഞ പ്‌ളാനുകൾ വേണമെങ്കിൽ പരസ്യങ്ങൾ ഉൾപ്പെടുത്തേണ്ടി വരുമെന്ന നിലപാടിലാണ് കമ്പനി. ഒരു വർഷത്തിനകം ഈ സേവനം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നിലവില്‍ നെറ്റ്‌ഫ്‌ളിക്‌സ് ഇന്ത്യയില്‍ 149 രൂപയുടെ മൊബൈല്‍ ഓണ്‍ലി പ്‌ളാൻ അവതരിപ്പിച്ചിട്ടുണ്ട്. പ്രീമിയം പ്‌ളാനിന് 649 രൂപയാണ് പ്രതിമാസ ചെലവ്. ഇത് താരതമ്യേന കൂടുതലാണ്. കാരണം ഹോട്ട്സ്‌റ്റാറിന്റെ വാര്‍ഷിക പ്രീമിയം പ്‌ളാനിന് 1499 രൂപയാണ് ചെലവ്. ആമസോണ്‍ പ്രൈമും 1499 രൂപയാണ് വാര്‍ഷിക പ്‌ളാനിന് ഈടാക്കുന്നത്.
Most Read: മാലിദ്വീപിൽ ചരക്കുകപ്പൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാനില്ല; തിരച്ചിൽ