തൃശൂർ: മാലിദ്വീപിലെ ചരക്കുകപ്പലിൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി. തൃശൂർ കാഞ്ഞാണി സ്വദേശിയായ 22കാരൻ കെഎസ് ആദിത്യനെയാണ് കാണാതായത്. ഒരാഴ്‌ചയായി ആദിത്യനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം പറയുന്നു.
മാലിദ്വീപിൽ നിന്ന് ഒമാനിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിലെ ജീവനക്കാരനായിരുന്നു ആദിത്യൻ. കഴിഞ്ഞ 15ന് രാവിലെ അഞ്ചരയോടെ കപ്പലിലെ പാചകശാലയിൽ ജോലിക്ക് കയറേണ്ടതായിരുന്നു. എന്നാൽ, തലേന്ന് രാത്രി 11.30 വരെ കപ്പലിൽ ജോലി ചെയ്‌തിരുന്ന ആദിത്യനെ പിന്നീടാരും കണ്ടിട്ടില്ല. പാകിസ്‌ഥാൻ കടൽ മേഖലയിലാണ് ആദിത്യനെ കാണാതായതെന്ന് കപ്പൽ ജീവനക്കാർ ബന്ധുക്കളെ അറിയിച്ചു. കപ്പലിന്റെ ക്യാപ്‌റ്റന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആദിത്യനെ കണ്ടെത്താനായില്ല. എംപിമാർ മുഖേന കേന്ദ്രസർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം.
സുനിൽ കുമാർ, ബിന്ദു ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തയാളാണ് ആദിത്യൻ. കപ്പലിലെ പാചകശാലയിൽ സഹായി ആയിട്ടായിരുന്നു ആദിത്യന്റെ നിയമനം. കഴിഞ്ഞ ഒൻപതിനാണ് ആദിത്യൻ വീട്ടിൽ നിന്ന് ജോലിക്കായി പോയത്. പാകിസ്‌ഥാൻ കോസ്‌റ്റ് ഗാർഡിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മകന്റെ മടങ്ങിവരവ് കാത്ത് പ്രതീക്ഷയോടെ ഇരിക്കുകയാണ് കുടുംബം.
Most Read: ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി