ആലപ്പുഴ: കരീലക്കുളങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്‌ഡിയുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ളാവില്‍ മുനീര്‍ (25) എന്നിവരെയാണ് പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും രാമപുരം എല്‍പി സ്‌കൂളിന് മുന്‍വശം നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്.
ഇവരുടെ പക്കൽനിന്ന് 90 ഗ്രാം എംഡിഎംഎയും 10 എൽഎസ്‌ഡി സ്‌റ്റാമ്പും പോലീസ് പിടിച്ചെടുത്തു. എംഡിഎംഎയ്‌ക്ക് വിപണിയിൽ 4.5 ലക്ഷത്തോളം രൂപയും എൽഎസ്‌ഡിക്ക് ഒരുലക്ഷം രൂപയും വിലവരുമെന്ന് അന്വേഷണ സംഘം പറയുന്നു.
സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എംഡിഎംഎ, എൽഎസ്‌ഡി എന്നിവ മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് യുവാക്കാൾ പിടിയിലാകുന്നത്.
സക്കീർ ജില്ലയിലെ പല സ്‌റ്റേഷനുകളിലായി 11 ഓളം അടിപിടി, പിടിച്ചുപറി, മയക്കുമരുന്ന്, മോഷണം, ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ കായംകുളം മജിസ്‌ട്രേറ്റിന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്‌ടിച്ച കേസിലും ഇയാൾ പ്രതിയാണ്. മുനിർ അടിപിടി, പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് കച്ചവടം എന്നിവയിലും പ്രതിയാണ്.
അതേസമയം വരുംദിവസങ്ങളിലും കർശന പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്ക് സാമ്പത്തിക സഹായമടക്കം നൽകിയവരെ കുറിച്ചും പ്രതികൾക്ക് ലഹരിവസ്‌തു ലഭിച്ച ഉറവിടത്തെ പറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെകുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾ, കോളേജ് വിദ്യാര്‍ഥികള്‍, ഇതര സംസ്‌ഥാന തൊഴിലാളികൾ എന്നിവര്‍ക്കാണ് പ്രധാനമായും ഇവർ വിൽപന നടത്താറുള്ളത് എന്നാണ് വിവരം. എംഡിഎംഎ ഗ്രാമിന് 1500 രൂപയ്‌ക്ക് വാങ്ങുന്ന ഇവർ 5000 രൂപക്കാണ് ആവശ്യക്കാർക്ക് നൽകാറുള്ളത്. 2000 രൂപയ്‌ക്ക് വാങ്ങുന്ന ഒരു എൽഎസ്‌ഡിയുടെ നാലിൽ ഒരു ഭാഗം 2500 രൂപക്കുമാണ് ഇവർ വിൽപന നടത്തുന്നത്.
Most Read: ശമ്പളം നൽകേണ്ടത് മന്ത്രിയുടെ ചുമതലയല്ല; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ഗതാഗതമന്ത്രി