തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിലപാടിൽ മാറ്റമില്ലാതെ സർക്കാർ. ശമ്പളം നൽകേണ്ടത് മന്ത്രിയുടെ ചുമതലയല്ലെന്നും സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും ആവർത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലെ പ്രതിസന്ധി കെഎസ്ആർടിസി മാനേജ്‌മെന്റ് തന്നെ പരിഹരിക്കട്ടെയെന്നും മന്ത്രി തുറന്നടിച്ചു.
എന്നാൽ, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഇനിയും സമരം നടത്തിയാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും യൂണിയനുകൾക്ക് മന്ത്രി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസവും കെഎസ്ആർടിസിയിലെ ശമ്പള വിതരണം 20ആം തീയതിയോട് അടുത്തിരുന്നു. മുന്നറിയിപ്പിന് പിന്നാലെ യൂണിയനുകൾ പണിമുടക്ക് നടത്തിയിട്ടും ശമ്പള വിതരണ കാര്യത്തിൽ തീരുമാനമായില്ല.
കെഎസ്ആർടിസിയിലെ ശമ്പളം മുടങ്ങുന്നത് ഇതാദ്യമല്ലെന്നും സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടല്ല പ്രതിസന്ധി ഉണ്ടായതെന്നുമാണ് ഗതാഗത മന്ത്രിയുടെ വാദം. തൊഴിലാളി യൂണിയനുകൾക്ക് എതിരെയുള്ള വിമർശനവും മന്ത്രി ആവർത്തിച്ചു. അതേസമയം, ഓവർ ഡ്രാഫ്റ്റ് എടുക്കുക അല്ലാതെ മാനേജ്‌മെന്റിന് പ്രതിസന്ധി പരിഹരിക്കാൻ മറ്റു മാർഗങ്ങളില്ല. ശക്‌തമായ സമര പരിപാടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ.
Most Read: കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസുകള്‍ ക്ളാസ് മുറികളാക്കും