തൃശൂർ: മുരിങ്ങൂർ ദേശീയപാതയിൽ വൻ ലഹരിവേട്ട. 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ കൊരട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തു. തൃശൂർ സ്വദേശി ലിഷാൻ, പാവറട്ടി സ്വദേശി അനൂപ്, കോന്നി സ്വദേശി നസീം എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുകയായിരുന്ന ലഹരി വസ്‌തുക്കളാണ് പിടിച്ചെടുത്തത്. ചാലക്കുടി മുരിങ്ങൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഒരുകിലോ വീതമുള്ള 11 പാക്കറ്റുകളിലായാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. രണ്ട് കാറുകളും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്‌റ്റിലായ പ്രതികൾ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഒരു മാസമായി നിരീക്ഷണത്തിലായിരുന്നു. പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരി വസ്‌തുക്കളുമായി പ്രതികളെ പിടികൂടിയത്.
മൂന്നര ലക്ഷം രൂപക്ക് വിശാഖപട്ടണത്ത് നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയതെന്ന് പ്രതികൾ പോലീസിനോട് മൊഴി നൽകി. വിപണിയിൽ ഒരു ഗ്രാമിന് 350 രൂപക്കാണ് വിൽപന നടത്തുന്നത്. വൻ കണ്ണികൾ ഇതിന് പിന്നിൽ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ അടക്കം കസ്‌റ്റഡിയിൽ എടുത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Most Read: ഇന്ധനവില അടുത്ത ആഴ്‌ച മുതൽ വീണ്ടും കൂടും