പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹസൻപുർ മണ്ഡലത്തിൽ നിന്ന് ലാലുപ്രസാദ് യാദവിന്റെ മകനും തേജസ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ് വിജയിച്ചു. ജെഡിയു സ്‌ഥാനാർഥി രാജ്‌കുമാർ റായിയെ 21,139 വോട്ടുകൾക്കാണ് തേജ് പ്രതാപ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പിന്നിലായി പോയ തേജ് പ്രതാപ് യാദവ് 80,991 വോട്ടുകൾ നേടിയാണ് വിജയക്കൊടി പാറിച്ചത്. മണ്ഡലത്തിൽ ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി നാലാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നില വീണ്ടും മാറിമറിയുകയാണ്. അവസാനം പുറത്തുവന്ന വാർത്തകൾ അനുസരിച്ച് എൻഡിഎ 126 സീറ്റുകളിലും മഹാസഖ്യം 110 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. ഇതിൽ 30ൽ കൂടുതൽ സീറ്റുകളിൽ ആയിരം വോട്ടുകളുടെ വ്യത്യാസത്തിലും, 100ൽ കൂടുതൽ മണ്ഡലങ്ങളിൽ 5,000 വോട്ടുകളുടെ വ്യത്യാസത്തിലുമാണ് ഇരുമുന്നണികളുടെയും മുന്നേറ്റം. രാത്രിയോടെ അന്തിമ ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്.
Read also: തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപ്പറേഷനിൽ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ്