ന്യൂ ഡെല്‍ഹി: ബിഹാറില്‍ അടുത്ത മാസം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കേന്ദ്ര സായുധ പോലീസ് സേനയുടെ(സിഎപിഎഫ്) മുന്നൂറ് കമ്പനികളെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിപ്പിന് 30,000 കേന്ദ്ര പോലീസ് ഉദ്യോഗസ്ഥര്‍ ബിഹാര്‍ പൊലീസിനെ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
80 സി.ആര്‍.പി.എഫ് കമ്പനി, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) 50 കമ്പനികള്‍, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) 30 കമ്പനികള്‍, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ്) 55 കമ്പനികള്‍, സശസ്ത്ര സീമാ ബലിന്റെ (SSB) 70 കമ്പനികള്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ (ആര്‍പിഎഫ്) 15 കമ്പനികള്‍ എന്നിവരാണ് ബിഹാറിലെത്താന്‍ സാധ്യത.
38 ജില്ലകളാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. ഇവയില്‍ 40 ശതമാനം ജില്ലകളിലും ഇടതുപക്ഷ തീവ്ര അനുഭാവികള്‍ ഉള്ളതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗയ, ഔറംഗബാദ്, ജാമുയി, ജെഹാനാബാദ്, ലഖിസാരായി എന്നി ജില്ലകളിലാണ് ഇവരുടെ സാന്നിധ്യം കൂടുതലുള്ളതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടാതെ ഒക്ടോബര്‍ ആദ്യ വാരം തന്നെ സിഎപിഎഫ് ബറ്റാലിയനുകള്‍ ബീഹാറിലെത്തുമെന്നും 243 നിയമസഭാ മണ്ഡലങ്ങളിലും സേനയെ വിന്യസിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അടുത്ത രണ്ട് മാസം ഉത്സവ സീസണുകള്‍ ആയതിനാല്‍ തന്നെ സൈന്യം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് നീങ്ങുന്നതിന്, പ്രത്യേകിച്ചും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലേക്ക് നീങ്ങുന്നതിന് ബറ്റാലിയനുകള്‍ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. തീവ്ര ഇടതു സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന മിക്ക പ്രദേശങ്ങളിലും പോളിംഗ് ആദ്യ ഘട്ടത്തിലാണ്. സേനയുടെ പട്രോളിങ്ങിന് ഈ മേഖലകളില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കും.
സമാധാനപരമായ തെരഞ്ഞെടുപ്പിന് സൈന്യത്തിന്റെ സാന്നിധ്യം സഹായകരമാകും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Kerala News: ലൈഫ് മിഷന്‍; സിബിഐ അന്വേഷണവും സ്വപ്‌നയിൽ തുടങ്ങും