പാറ്റ്ന: ബിഹാറില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജനതാദള്‍ സ്‌ഥാനാർഥികളോട് തങ്ങളുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്‌ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍. തങ്ങളുടെ മണ്ഡലങ്ങളില്‍ തോറ്റാലും ജയിച്ചാല്‍ ചെയ്യുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് പാര്‍ട്ടി എക്‌സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ്ങിൽ പ്രവര്‍ത്തകരോട് നിതീഷ് കുമാര്‍ പറഞ്ഞത്.
‘പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ജയിച്ചാലുള്ളതുപോലെ തന്നെ പ്രവര്‍ത്തിക്കണം. ബിഹാര്‍ സര്‍ക്കാര്‍ ഉറപ്പായും അഞ്ച് വര്‍ഷക്കാലം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും,’ നിതീഷ് കുമാര്‍ അണികളോട് പറഞ്ഞു. തനിക്ക് മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമില്ലായിരുന്നു എന്നും മറ്റുള്ളവരുടെ നിര്‍ബന്ധ പ്രകാരമാണ് സ്‌ഥാനം ഏറ്റെടുത്തതെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബിജെപി തങ്ങളെ മനപൂര്‍വ്വം ആസൂത്രണം ചെയ്‌ത് തോല്‍പ്പിച്ചതാണെന്നും ‘എല്‍ജെപി-ബിജെപി ഭായ് ഭായ്’ എന്ന മുദ്രാവാക്യം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉടനീളം കേട്ടിരുന്നു. ജെഡിയു പരാജയപ്പെടാന്‍ കാരണം ഇതാണെന്നും ജെഡിയു നേതാവ് ബോഗോ സിംഗ് പറഞ്ഞു. ബോഗോ സിംഗിനെ കൂടാതെ ജയ് കുമാർ സിംഗ്, ലാലൻ പാസ്വാൻ തുടങ്ങി നിരവധി നേതാക്കൾ എക്‌സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ്ങിൽ ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു.