പട്‌ന: ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. ചൊവ്വാഴ്‌ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചത്. ചികിൽസയിൽ കഴിയുന്ന പലർക്കും കാഴ്‌ച നഷ്‌ടപ്പെട്ടതായാണ് ബന്ധുക്കൾ നൽകുന്ന വിവരം.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. മദ്യനിരോധനം ഉള്ളിടത് മദ്യപിക്കുന്നവർ മരിക്കും. അതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ നടന്ന സംഭവമെന്നും അദ്ദേഹം പ്രതികരിച്ചു.
”ഞങ്ങൾ കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. 2016 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്‌ഥാനമാണ് ബീഹാർ. അങ്ങനെ ഉള്ളിടത്ത് ഉണ്ടാകുന്ന മദ്യവിൽപനയിൽ എന്തെങ്കിലും പ്രശ്‌നം കാണും. അത് വ്യാജമദ്യം ആയിരിക്കും. ആരും മദ്യപിക്കരുത്. മിക്ക ആളുകളും മദ്യനയത്തോട് യോജിച്ചെങ്കിലും ചിലർ തെറ്റ് ചെയ്യുന്നു”-മുഖ്യമന്ത്രി പറഞ്ഞു.
മദ്യദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനുള്ള സാധ്യതയെ തള്ളിക്കളഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘കഴിഞ്ഞ തവണ മദ്യം കഴിച്ചു ജനങ്ങൾ മരിച്ചപ്പോൾ ചിലർ പറഞ്ഞു, അവർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന്. ഒരാൾ മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കും. ഉദാഹരണം നമ്മുടെ മുന്നിലുണ്ടെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങളിൽ ജനങ്ങൾക്ക് ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണ്. നിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കഴിച്ചു ആളുകൾ മരണപ്പെട്ടിട്ടുണ്ട്. പഞ്ചാബിലും ഗുജറാത്തിലും വിഷമദ്യ ദുരന്തം സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. നിരോധനം ഉള്ള സ്‌ഥലത്ത് നിന്ന് ലഭിക്കുന്ന മദ്യം വ്യാജം ആയിരിക്കുമെന്ന് ജനങ്ങൾ മനസിലാക്കണം. മദ്യദുരന്തത്തിന് കാരണക്കാരായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read: ഗവർണറുടെ പുറത്താക്കൽ നടപടി; സെനറ്റ് അംഗങ്ങളുടെ ഹരജിയിൽ വിധി ഇന്ന്