തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് 1.45ന് ആണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി നിയമവിരുദ്ധം ആണെന്നാണ് പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ ഉന്നയിക്കുന്ന പ്രധാനം വാദം.
പുറത്താക്കൽ നടപടിക്ക് എതിരെ 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹരജിയിലാണ് കോടതി ഇന്ന് വിധി പറയുക. അതേസമയം, വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നടപടി എടുക്കേണ്ടി വന്നതെന്ന് ഗവർണർ പ്രതികരിച്ചു.
സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും, നടപടിക്ക് എതിരെ പ്രവർത്തിച്ചത് കൊണ്ടാണ് തനിക്ക് പ്രീതി പിൻവലിക്കേണ്ടി വന്നതെന്നും ഗവർണർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഗവർണറുടെ പ്രീതി പിൻവലിക്കൽ വ്യക്‌തിപരം ആകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്‌തി ഉള്ളൂവെന്നും കോടതിയും വ്യക്‌തമാക്കിയിരുന്നു.
ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് ഹരജിക്കാർ പറയുന്നത്. വിസിയെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനം എടുക്കാതെ വന്നതോടെയാണ് ചാൻസലർ അംഗങ്ങളെ പിൻവലിച്ചതും, വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിച്ചതും.
എന്നാൽ, ഈ നടപടി റദ്ദാക്കണമെന്നാണ് സെനറ്റ് അംഗങ്ങളുടെ ആവശ്യം. ഇതിനൊപ്പം ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചു. ഇന്നലെ സഭ പിരിഞ്ഞത് ഗവർണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
പുതിയ വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദ്ദത്തിൽ ആക്കിയതിന്റെ തുടർച്ച പ്രതീക്ഷിച്ചു കൊണ്ടാണ് സർക്കാർ നീക്കം. സഭ പിരിയുന്നതായി മന്ത്രിസഭാ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്റെ തുടർച്ചയായി തന്നെ കണക്കാക്കാം.
എന്നാൽ, തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്‌ഥിരമായി ഗവർണറെ മാറ്റിനിർത്താൻ ആവില്ല. വരുന്ന വർഷം സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും. അതിനിടെ, നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാത്ത പ്രതിസന്ധിയിൽ സർക്കാർ നിയമോപദേശത്തിന് ചിലവിട്ടത് അരക്കോടിയോളം രൂപയെന്ന റിപ്പോർട് പുറത്തുവന്നു. സീനിയർ അഭിഭാഷകൻ ഫാലി എസ് നരിമാന് മാത്രം 30 ലക്ഷം രൂപ നൽകിയെന്നാണ് നിയമസഭാ രേഖയിൽ പറയുന്നത്.
Most Read: മദ്യനിരോധന നയം ചോദ്യം ചെയ്‌തു; നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി