പട്‌ന: നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭയിൽ ബിജെപി അംഗങ്ങൾ മദ്യനിരോധനത്തെ ചോദ്യം ചെയ്‌തതോടെയാണ് മുഖ്യമന്ത്രി കോപിതനായത്. ബിജെപി എംഎൽഎമാരെ മദ്യപരെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.
ബീഹാറിലെ സാരൻ ജില്ലയിലെ വിഷമദ്യ ദുരന്തത്തെ തുടർന്നാണ് മദ്യനിരോധന നയം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിജയകുമാർ സിൻഹയുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ, മദ്യനിരോധന നയത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി മറുപടി നൽകിയപ്പോൾ ബിജെപി അംഗങ്ങൾ ശബ്‌ദം ഉയർത്തി.
ഇതേ തുടർന്നാണ് ബിജെപി അംഗങ്ങളെ നിതീഷ് കുമാർ മദ്യപൻമാരാണെന്ന് വിളിച്ച് ആക്ഷേപിച്ചത്. ഇതോടെ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ബഹളം വെച്ചു. തുടർന്ന് ഭരണപക്ഷ അംഗങ്ങൾ മുഖ്യമന്ത്രിയെ അനുകൂലിച്ചും രംഗത്തെത്തി. ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന നിലയിൽ എത്തിയപ്പോൾ സ്‌പീക്കർ സഭാനടപടികൾ നിർത്തിവെക്കുകയായിരുന്നു.
അതേസമയം, ബീഹാറിലെ സാരൻ ജില്ലയിലെ ചാപ്രയിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. കഴിഞ്ഞ ദിവസം രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചത്.
കൂടുതൽ പേരെ സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിൽസയിൽ കഴിയുന്ന പലർക്കും കാഴ്‌ച നഷ്‌ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. മദ്യം ലഭിച്ചത് എവിടെ നിന്നാണെന്ന് നിലവിൽ പോലീസിന് വിവരമില്ല. ഈ വർഷം ബീഹാറിൽ നൂറിലധികം പേരാണ് വ്യാജ ദുരന്തത്തിൽ മരിച്ചത്.
Most Read: കോഴിക്കോട് പിഎൻബി തട്ടിപ്പ്; മുഖ്യപ്രതി റിജിൽ അറസ്‌റ്റിൽ