കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി റിജിൽ അറസ്‌റ്റിൽ. കോഴിക്കോട് ചാത്തമംഗലത്തിന് അടുത്തുള്ള ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് റിജിലിനെ ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. കസ്‌റ്റഡിയിൽ എടുത്ത റിജിലിനെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കും. പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരനാണ് റിജിൽ.
പഞ്ചാബ് നാഷണൽ ബാങ്കിലുള്ള കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളിൽ 12 കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് റിജിൽ നടത്തിയത്. അതേസമയം, തട്ടിപ്പിലൂടെ നഷ്‌ടപ്പെട്ട തുക കോഴിക്കോട് നഗരസഭക്ക് പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. 10.7 കോടി രൂപയാണ് ബാങ്ക് തിരികെ നൽകിയത്. ഇന്ന് ചേർന്ന ബാങ്ക് ഡയറക്‌ടർ ബോർഡിന്റെ തീരുമാനപ്രകാരമാണ് പണം തിരിച്ചു നൽകിയത്.
കോർപറേഷന്റെ 8 അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയായിരുന്നു റിജിൽ തട്ടിയെടുത്തത്. ഇതിൽ രണ്ടുകോടി 50 ലക്ഷം രൂപ ബാങ്ക് നേരത്തെ നഗരസഭക്ക് തിരിച്ചു നൽകിയിരുന്നു. 7 അക്കൗണ്ടുകളിൽ നിന്നായി 15.24 കോടി രൂപ നഷ്‌ടമായെന്നാണ് കഴിഞ്ഞ ദിവസം മേയർ പറഞ്ഞത്. എന്നാൽ, 12 കോടിയോളം രൂപയാണ് നഷ്‌ടമായത് എന്നാണ് ബാങ്കിന്റെ ഇതുവരെയുള്ള ഓഡിറ്റിൽ കണ്ടെത്തിയത്.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലും 12 കോടിയോളം രൂപ നഷ്‌ടമായതായാണ് കണ്ടെത്തൽ. വിവിധ അക്കൗണ്ടുകളിലെ പണം റിജിൽ ഇതേ ബാങ്കിൽ തന്റെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആക്‌സിസ് ബാങ്കിൽ തന്റെ പേരിലുള്ള ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്‌തു എന്നാണ് കണ്ടെത്തൽ.
Most Read: കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ‘കാത്ത് ലാബ്’ ആരംഭിച്ചു