കാസര്‍ഗോഡ്: ജില്ലയിലെ ആദ്യ ‘കാത്ത് ലാബ്’ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 8 കോടി രൂപ മുടക്കിൽ ഒരുക്കിയ ലാബിൽ ഇന്ന് രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയാണ് സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കി തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.
‘ആദ്യ ഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകള്‍ കൂടുതല്‍ പേര്‍ക്ക് ചെയ്‌ത ശേഷം രണ്ടാംഘട്ടമായി ആന്‍ജിയോ പ്ളാസ്‌റ്റി ആരംഭിക്കും. രക്‌ത ധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിൽസ ലഭിക്കും.’ – മന്ത്രി പറഞ്ഞു.
‘രക്‌തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനവും കാത്ത് ലാബില്‍ ലഭിക്കും. ഇതോടെ ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ളാസ്‌റ്റി, പേസ് മേക്കര്‍ തുടങ്ങി ചെലവേറിയ ചികിൽസകൾ സാധാരണക്കാര്‍ക്കും ലഭിക്കും. കാത്ത് ലാബ് സിസിയുവില്‍ 7 ബെഡുകൾ ആണ് നിലവിൽ ഒരുക്കിയിട്ടുള്ളത്’ -വീണാ ജോർജ് വിശദീകരിച്ചു.
ജില്ലക്കായി ആദ്യ ന്യൂറോളജിസ്‌റ്റുകളുടെ തസ്‌തിക സൃഷിടിച്ച് അവരുടെ സേവനം ലഭ്യമാക്കിയതും സിസിയു നിർമിച്ചതും ഇഇജി മെഷീന്‍ ലഭ്യമാക്കിയതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ വഴി കാസര്‍ഗോഡിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കി വരുന്നകാര്യം മന്ത്രി ചൂണ്ടികാണിച്ചു.
‘ജില്ലയില്‍ ആദ്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് സാധ്യമാക്കി. കൂടാതെ കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിൽസക്കായി വളരെ പ്രാധാന്യം നല്‍കുന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.’ -മന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി.
Most Read: സോളാർ പീഡനക്കേസ്; മുൻ മന്ത്രി എപി അനിൽ കുമാറിന് സിബിഐയുടെ ക്ളീൻ ചീറ്റ്