തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മന്ത്രി എപി അനിൽ കുമാറിന് സിബിഐയുടെ ക്ളീൻ ചീറ്റ്. എപി അനിൽ കുമാറിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ റിപ്പോർട് സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട് സമർപ്പിച്ചത്.
2012ൽ കൊച്ചിയിൽ വെച്ച് പീഡിപ്പിച്ചു എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സോളാർ പദ്ധതിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി നസറുള്ള വഴി ഏഴ് ലക്ഷം കൈക്കൂലി വാങ്ങിയതിന് തെളിവ് ഇല്ലെന്നും കാട്ടിയാണ് സിബിഐ കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. 2012ൽ കൊച്ചിയിലെ ഒരു ഹോട്ടലിൽ ട്രാവൽ മാർട്ട് നടക്കുമ്പോൾ എപി അനിൽ കുമാർ ബലാൽസംഗം ചെയ്‌തുവെന്നായിരുന്നു സോളാർ സംരഭകമായ പരാതിക്കാരിയുടെ ആരോപണം.
എന്നാൽ, ആ സമയത്ത് അതേ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നാണ് അനിൽ കുമാർ പറഞ്ഞത്. എന്നാൽ, അന്ന് മന്ത്രിയായിരുന്ന അനിൽ കുമാർ ഗസ്‌റ്റ് ഹൗസിൽ തങ്ങിയതിന് തെളിവുണ്ട്. ഡെൽഹിയിലെ കേരള ഹൗസിൽ വെച്ച് കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ദിവസം പ്രൈവറ്റ് സെക്രട്ടറി അവിടെ താമസിച്ചതിനും പണം കൈപ്പറ്റിയതിനും തെളിവില്ല എന്നാണ് അന്വേഷണത്തിലൂടെ സിബിഐ കണ്ടെത്തിയത്.
നേരത്തെ ഹൈബി ഈഡനും അടൂർ പ്രകാശിനും കേസിൽ സിബിഐ ക്ളീൻ ചീറ്റ് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്‌ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളും സിബിഐ അന്വേഷിക്കുന്നുണ്ട്. വൻ വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് മൂന്നാമത്തെ നേതാവിനാണ് സിബിഐ ക്ളീൻ ചീറ്റ് നൽകുന്നത്.
നേരത്തെ, ഹൈബി ഈഡൻ എംപിക്കും അടൂർ പ്രകാശ് എംപിക്കുമെതിരായ ആരോപണങ്ങൾ തള്ളി സിബിഐ റിപ്പോർട് നൽകിയിരുന്നു. പത്തനംതിട്ട പ്രമാടം സ്‌റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിമാന ടിക്കറ്റ് അയച്ച് ബെംഗളുരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാൻ ആയില്ലെന്നാണ് സിബിഐ വിലയിരുത്തൽ.
Most Read: ഉദയനിധി സ്‌റ്റാലിൻ ഇനി മന്ത്രി; തമിഴ്‌നാട് മന്ത്രിസഭാ പുനഃസംഘടന 14ന്