ദോഹ: ആരാധകരെ നിരാശയിലാഴ്‌ത്തി ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് വ്യക്‌തമാക്കി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. സെമിയിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് മെസ്സിയുടെ പ്രതികരണം.
”അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അടുത്ത പതിപ്പിന്റെ ഭാഗമാകാൻ കഴിയുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്. എന്റെ അവസാന മൽസരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കാൻ കഴിയുന്നതിൽ അഭിമാനമാണ്. വിജയം ഒരു ചുവട് അകലെ മാത്രമാണ് ഉള്ളത്. സർവ്വവും നൽകി ഫൈനലിൽ പോരാടും. ഇങ്ങനെ ലോകകപ്പ് യാത്ര പൂർത്തീകരിക്കപ്പെടുന്നതാണ് ഏറ്റവും നല്ലത്”- മെസ്സി പറഞ്ഞു.
ആദ്യ മൽസരത്തിൽ സൗദിയോട് പരാജപ്പെട്ടത് തിരിച്ചടിയായിരുന്നു. എന്നാൽ, പിന്നീടുള്ള കളികളിൽ അർജന്റീന എത്രത്തോളം കരുത്തരാണെന്ന് തെളിയിക്കുകയായിരുന്നു. ഇന്നലത്തെ കളിയിലൂടെ ലയണൽ മെസ്സി എന്ന മാന്ത്രികൻ അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചു. ലുസൈൻ സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മെസ്സിപ്പട പരാജയപ്പെടുത്തിയത്.
2014ന് ശേഷം ആദ്യമായാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തുന്നത്. 11 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി മാറിയിരിക്കുകയാണ് മെസ്സി. ഗബ്രിയേൽ ബാറ്റിസ്‌റ്റ്യൂട്ടയുടെ 10 ഗോളുകളുടെ റെക്കോർഡാണ് മെസ്സി തകർത്തത്. കൂടാതെ ഈ ലോകകപ്പിൽ മെസ്സി നേടുന്ന അഞ്ചാം ഗോൾ കൂടിയാണിത്. ഇതോടെ ഖത്തറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫ്രാൻസിന്റെ എംബാപ്പയ്‌ക്കൊപ്പം മെസ്സിയുമെത്തി.
ഡിസംബർ 18ന് നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരെയോ മൊറോക്കോയ്‌ക്ക് എതിരെയോ ആയിരിക്കും അർജന്റീനയുടെ കലാശപ്പോര്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച താരമെന്ന ജർമനിയുടെ ലോതർ മതൗസിലിന്റെ റെക്കോർഡിന് ഒപ്പമെത്താൻ മെസ്സിക്ക് കഴിഞ്ഞു.
ഡിസംബർ 18ന് ഫൈനൽ മൽസരത്തിന് ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ ലോകകപ്പ് മൽസരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കും. മാത്രമല്ല, ഒരു ലോകകപ്പിൽ അഞ്ചു ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ കൂടിയാണ് മെസ്സി ഇപ്പോൾ. ഖത്തറിൽ അഞ്ചു ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾക്ക് അസിസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
ഇതോടെ 1966ന് ശേഷം, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്‌റ്റുകളും നേടിയ കളിക്കാരുടെ പട്ടികയിൽ ഈ 35-കാരനും ഉണ്ട്. ആരാധകരെ ഏറെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ് മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം. ഡിസംബർ 18ന് ലുസൈൻ സ്‌റ്റേഡിയത്തിലെ പച്ച പുൽ മൈതാനിയിൽ നിന്ന് മെസ്സി മടങ്ങുന്നത് തനിക്ക് മാത്രം അവകാശപ്പെട്ട ഒരുപിടി നേട്ടങ്ങൾ ഒപ്പം കൂട്ടിയാണ്.
Most Read: വയസ് 71; ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷിയായി ‘വിസ്‌ഡം’