കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയായിരുന്ന മാനസ കൊല്ലപ്പെട്ട സംഭവത്തിൽ രാഖിലിന് തോക്ക് നൽകിയ കേസിൽ അറസ്‌റ്റിലായ ബിഹാർ സ്വദേശികളെ കേരളത്തിൽ എത്തിച്ചു. സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവരെയാണ് സംസ്‌ഥാനത്ത് എത്തിച്ചത്. ഇവരെ നാളെ കോതമംഗലം ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
ആലുവ റൂറൽ എസ്‌പി ഓഫിസിലാണ് പ്രതികളെ എത്തിച്ചത്. ബിഹാർ പോലീസിന്റെ സഹായത്തോടെ കേരളത്തിൽ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് അവിടെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയാണ് പ്രതികളെ കേരളത്തിൽ എത്തിച്ചത്. ബിഹാറിലെ മുൻഗറിൽ നിന്നുമാണ് സോനു കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവിടം കള്ളത്തോക്ക് നിർമാണത്തിന്റെയും വിൽപനയുടെയും പ്രധാന കേന്ദ്രമാണ്. തുടർന്ന് സോനുവിന്റെ മൊഴിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് തോക്ക് കച്ചവടത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച മനേഷ് കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ജൂലൈ 30ആം തീയതിയാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസയെ സുഹൃത്തായ രാഖിൽ വെടിവച്ചു കൊലപ്പെടുത്തിയത്. തുടർന്ന് രാഖിൽ സ്വയം വെടിയുതിർത്ത് മരിക്കുകയും ചെയ്‌തിരുന്നു. സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന മാനസയെ ഹോസ്‌റ്റലിൽ അതിക്രമിച്ച് കയറിയാണ് രാഖിൽ വെടിവച്ചു കൊലപ്പെടുത്തിയത്.
Read also : സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം