ബെംഗളൂരു: കന്നഡ നടൻ സഞ്ചാരി വിജയ് (38) അന്തരിച്ചു. വാഹാനാപകടത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. നടൻ കിച്ചാ സുദീപാണ് വിജയുടെ മരണവാർത്ത സ്‌ഥിരീകരിച്ചത്. ജൂൺ 12നാണ് ബൈക്കപകടത്തില്‍ വിജയ്‌ക്ക് ഗുരുതര പരിക്കേറ്റത്.
തലക്കേറ്റ പരിക്കിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
Very very disheartening to accept that Sanchari Vijay breathed his last.
Met him couple of times just bfr this lockdown,,,, all excited about his nxt film,, tats due for release.
Very sad.
Deepest Condolences to his family and friends.
RIP ??— Kichcha Sudeepa (@KicchaSudeep) June 14, 2021
വിജയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി നിയന്ത്രണം വിട്ട് സമീപത്തെ ഇലക്‌ട്രിക് തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വിജയിയെയും സുഹൃത്ത് നവീനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. നവീനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ നട്ടെല്ലിനും കാലിനും പരിക്കുകളുണ്ട്.
2011ൽ ‘രംഗപ്പ ഹോഗിബിത്‌ന‘ എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് സിനിമാ ലോകത്തെത്തുന്നത്. തുടർന്ന് ‘ഹരിവു‘, ‘ഒഗ്ഗാരനെ‘ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ട്രാൻസ്ജെൻഡർ വേഷത്തിലെത്തിയ ‘നാൻ അവനല്ല.. അവളു‘ എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലൂടെ തന്നെയാണ് ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ആക്‌ട് 1978‘ ആണ് അവസാന ചിത്രം.
കോവിഡ് മഹാമാരി കാലത്ത് ആളുകൾക്ക് സഹായം എത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വിജയ്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സാഹചര്യത്തിൽ രോഗികൾക്ക് ഓക്‌സിജൻ സിലിണ്ടർ ലഭ്യമാക്കുന്നതിനായി ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.
Read Also: രാജ്യദ്രോഹ കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി ഐഷ സുൽത്താന