തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിൽ മൽസരയോട്ടത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏതാണ്ട് അഞ്ചേകാലോടെ വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്ക് സമീപമാണ് അപകടം. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്‌ഥിരീകരിച്ചു. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോൾ തന്നെ ഇരുവരുടെയും നില അതീവ ഗുരുതരമായിരുന്നു എന്ന് പോലീസ് അറിയിച്ചു.
വിഴിഞ്ഞം ബൈപ്പാസ് മേഖലയിൽ ബൈക്ക് റേസിംഗ് സ്‌ഥിരമായി നടക്കാറുണ്ട്. ഇതിനെതിരെ നിരന്തരം പോലീസിൽ പരാതി എത്താറുണ്ടെന്നും, ഇന്ന് രാവിലെയും നാല് വാഹനങ്ങൾ അമിത വേഗതയെത്തുടർന്ന് പിടിച്ചെടുത്തിരുന്നുവെന്നും വിഴിഞ്ഞം സിഐ പറഞ്ഞു.
Most Read: അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനത്തിൽ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി