ന്യൂഡെൽഹി: സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തേക്ക്. ഇതിനായുള്ള ബില്ല് നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും എന്നാണ് അറിയുന്നത്. അജണ്ടയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. അതേസമയം പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞിട്ടും ഇക്കാര്യത്തിലെ കോൺഗ്രസ് നിലപാട് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല.
വിഷയം ആലോചിക്കാൻ നാളെ രാവിലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ശേഷം സോണിയ ഗാന്ധി നിലപാട് പ്രഖ്യാപിക്കും. കേന്ദ്ര നീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കളിൽ പലരും നിലപാട് പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക അഭിപ്രായം പാർട്ടി ഇതുവരെ പറഞ്ഞിട്ടില്ല. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കോൺഗ്രസ് ബില്ലിനെ എതിർക്കണമെന്നാണ് പാർട്ടി നേതാക്കളുടെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സോണിയയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമുണ്ടാകും.
നേരത്തെ ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് സിപിഎം പൊളിറ്റ് ബ്യൂറോ കൈക്കൊണ്ടിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിർക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്‌തമാക്കിയിരുന്നു. പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സമാജ്‍വാദി പാർട്ടിയും എംഐഎമ്മും മുസ്‌ലിം ലീഗും അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബിജെപി നീക്കത്തെ എതിർക്കാനാണ് സമാജ്‍വാദി പാർട്ടിയുടെ തീരുമാനം.
Read Also: കെ-റെയിൽ; തരൂർ മുഖ്യമന്ത്രിയുടെ അംബാസിഡറെന്ന് വി മുരളീധരൻ