ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബിൽ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട 31 അംഗ പാർലമെന്ററി പാനലിൽ ഒരു വനിത മാത്രം. തൃണമൂൽ കോൺഗ്രസ് എംപി സുസ്‌മിത ദേവ് മാത്രമാണ് സമിതിയിൽ ഉള്ള വനിത.
ശീതകാല സമ്മേളനത്തിലാണ് ശൈശവ വിവാഹ നിരോധന (ഭേദഗതി) ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. മുതിർന്ന ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്‌റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ പട്ടിക രാജ്യസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 31 അംഗ സമിതിയിലെ ഏക വനിത എംപി സുസ്‌മിത ദേവ് ആണെന്ന് ഇത് വ്യക്‌തമാക്കുന്നു.
സമിതിയിൽ കൂടുതൽ വനിതാ എംപിമാർ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് സുസ്‌മിത ദേവ് പറഞ്ഞു. “സമിതിയിൽ കൂടുതൽ വനിതാ എംപിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ എല്ലാവരുടെയും ഭാഗം കേൾക്കുന്നുവെന്ന് ഉറപ്പാക്കും,” സുസ്‌മിത ദേവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.
എൻസിപി എംപി സുപ്രിയ സുലെയും സമാനമായ വികാരം പ്രകടിപ്പിച്ചു. സ്‌ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാനലിൽ കൂടുതൽ വനിതാ എംപിമാർ ഉണ്ടാകേണ്ടതായിരുന്നു. എന്നിരുന്നാലും, പാനലിലേക്ക് ആളുകളെ ക്ഷണിക്കാനുള്ള അധികാരം ചെയർമാനാണെന്നും കൂടുതൽ വിശാലമായ ചർച്ചകൾക്കായി, അദ്ദേഹത്തിന് മറ്റ് വനിതാ എംപിമാരെ ക്ഷണിക്കാൻ കഴിയുമെന്നും സുപ്രിയ സുലെ കൂട്ടിച്ചേർത്തു.
Most Read: ഒമൈക്രോൺ വ്യാപനം; സുപ്രീം കോടതിയിൽ നിയന്ത്രണം ഏർപ്പെടുത്തി