ബംഗളൂര്: ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേരളത്തിലെ ബാങ്കുകളിൽ നിന്നടക്കം ആവശ്യപ്പെട്ട രേഖകൾ ഈ ആഴ്‌ച തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലെ റിയാൻഹ ഇവന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ബംഗളൂരുവിലെ യൗഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴി വലിയ തുകകൾ വെളുപ്പിച്ചെടുത്തതായി ഇഡി കണ്ടെത്തി.
മുഹമ്മദ് അനൂപിനെ ഉപയോഗിച്ച് ബിനീഷ് ലഹരി വിൽപന നടത്തിയെന്ന് കർണാടക സ്വദേശികളായ സുഹാസ് കൃഷ്‌ണ ഗൗഡയും സോണറ്റ് ലോബോയും മൊഴി നൽകിയിട്ടുണ്ട്. ബിനീഷ് ശാരീരിക അസ്വസ്‌ഥതകൾ പ്രകടിപ്പിക്കുന്നത് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
Also Read: ബിനീഷ് കോടിയേരി 5 ദിവസം കൂടി കസ്‌റ്റഡിയില്‍ തുടരും
കസ്‌റ്റഡി ആവശ്യപ്പെട്ട് കൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ഇന്നലെ കോടതിയിൽ ഉയർത്തിയത്. 2012 മുതൽ 2019 വരെ വിവിധ അൽകൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് 5 കോടിയിലധികം രൂപയാണെന്ന് ഇഡി റിപ്പോർട്ട് നൽകി. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ബിനീഷിന്റെ ഉടമസ്‌ഥതയിലുള്ള കമ്പനികളുടെ ആദായ നികുതി രേഖകളിൽ പൊരുത്തക്കേടുകളുണ്ട്. ഈ കമ്പനികളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ദുബായിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ച് അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.