ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി നീട്ടി. 5 ദിവസത്തേക്ക് കൂടി ബിനീഷിനെ കസ്‌റ്റഡിയില്‍ വിട്ടുകൊണ്ട് ബെംഗളുരുവിലെ സിറ്റി സിവില്‍ കോടതിയാണ് ഉത്തരവിട്ടത്.
നേരത്തെ 4 ദിവസമാണ് എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയില്‍ കോടതി അനുവദിച്ചിരുന്നത് എങ്കിലും ഇതില്‍ രണ്ട് ദിവസം ചോദ്യം ചെയ്യല്‍ നടന്നില്ലെന്ന് ഇഡി കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി കസ്‌റ്റഡി കാലാവധി നീട്ടി ഉത്തരവായത്.
അതേസമയം, തന്റെ ആരോഗ്യസ്‌ഥിതി മോശമാണെന്നും കസ്‌റ്റഡിയിലിരിക്കെ താന്‍ പത്ത് പ്രാവശ്യം ഛര്‍ദ്ദിച്ചുവെന്നും ബിനീഷ് കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസില്‍ എത്തിച്ച ബിനീഷിനെ ഇന്നും ശാരീരിക അസ്വസ്‌ഥതകളെ തുടര്‍ന്ന് തിരികെ കൊണ്ട് പോകുകയായിരുന്നു.
എന്നാല്‍ ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും അദ്ദേഹത്തെ വിശദമായി ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി കോടതിയില്‍ അറിയിച്ച സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ആവശ്യം ബംഗളുരുവിലെ സിറ്റി സിവില്‍ കോടതി അംഗീകരിച്ചത്.
Read Also: തുലാവര്‍ഷം നാളെ മുതല്‍ ശക്‌തമാകാന്‍ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്