ബംഗളൂര്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. 34ആം അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.
കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥർ കോടതിയിൽ ഹാജരാക്കിയത്. ബിനീഷിന്റെ ജാമ്യഹരജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയിൽ കൂടുതൽ തെളിവുകൾ നിരത്തി. ഇതിനു പിന്നാലെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ ബിനീഷിനെ റിമാൻഡ് ചെയ്യുകയായിരുന്നു.
ഒക്‌ടോബർ 29നാണ് ബംഗളൂര് ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്‌റ്റിലായത്. അന്ന് മുതൽ ഇഡി കസ്‌റ്റഡിയിലാണ് ബിനീഷ്. ബിനീഷിനെ ഇഡി ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടില്ല, പകരം ജാമ്യാപേക്ഷ എതിർക്കുകയാണ് ചെയ്‌തത്.
ബിനീഷിന് സാമ്പത്തിക-രാഷ്‌ട്രീയ സ്വാധീനമുണ്ടെന്നും അതിന്റെ തെളിവാണ് തിരുവനന്തപുരത്ത് നടന്ന റെയ്‌ഡിൽ കണ്ടതെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് ബിനീഷിന്റെ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കാതിരുന്നത്. നവംബർ 18ന് ജാമ്യഹരജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
Read also: കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ രഹസ്യ വിവരങ്ങൾ കൈമാറി; സ്വപ്‌നയുടെ മൊഴി