ന്യൂഡെൽഹി: ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്‌ട്രീയം താരതമ്യം ചെയ്‌ത് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് എതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്ത്. തെക്കെന്നും വടക്കെന്നും വേർതിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ ആരോപിച്ചു.
കേരളാ സന്ദർശനത്തിനിടെ ഐശ്വര്യ കേരളാ യാത്രയിൽ തിരുവനന്തപുരത്ത് രാഹുൽ നടത്തിയ പരാമർശങ്ങളാണ് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചത്. ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിൽ എത്തി ജനപ്രതിനിധി ആയപ്പോൾ താൻ കൂടുതൽ ഉൻമേഷവാനായെന്ന് രാഹുൽ നേരത്തെ പറഞ്ഞിരുന്നു.
ഉത്തരേന്ത്യയിൽ വ്യത്യസ്‌ത രാഷ്‌ട്രീയമായിരുന്നു. ഇവിടുത്തെ ജനങ്ങൾക്ക് പ്രശ്‌നങ്ങളിൽ താൽപര്യമുണ്ടെന്ന് ഞാൻ മനസിലാക്കി. പ്രശ്‍നങ്ങളുടെ വിശദ വിവരങ്ങളിലേക്ക് പോകുന്നവരാണ് ഇവിടെയുളളവർ. വയനാടിനെയും കേരളത്തെയും ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് സമീപകാലത്ത് വിദ്യാർഥികളോട് താൻ പറഞ്ഞിരുന്നെന്നും രാഹുൽ പറഞ്ഞു. ഇതിനെയാണ് ബിജെപി രാഷ്‌ട്രീയ ആയുധമാക്കുന്നത്.
തെക്കെന്നും വടക്കെന്നും വേർതിരിച്ച് രാഷ്‌ട്രീയ പ്രസ്‌താവനകൾ നടത്തുന്നത് ഉചിതമല്ലെന്നാണ് ബിജെപി വിമർശനം. വിഭജിച്ച് ഭരിക്കാനുള്ള ശ്രമം നടക്കില്ല. തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുൽ ഗാന്ധി വിഷം വമിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ആരോപിച്ചു.
Read also: 90 ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം; മൂന്നാംഘട്ട സമരപ്രഖ്യാപനം ഞായറാഴ്‌ച