കൊൽക്കത്ത: തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ദിവസം ബിജെപി പ്രവർത്തകർ ഡൊണാൾഡ് ട്രംപിന്റെ അനുഭാവികളെപോലെ പെരുമാറുമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കഴിഞ്ഞ ആഴ്‌ച യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടത്തിയ അക്രമാസക്‌ത പ്രതിഷേധത്തെ സൂചിപ്പിച്ചായിരുന്നു മമതയുടെ പ്രസ്‌താവന. നാദിയ ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുക ആയിരുന്നു മമത.
പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയവർക്ക് എതിരെയും മമത വിമർശനം നടത്തി. വിവിധ പാർട്ടികളിൽ നിന്ന് ഒഴിവാക്കുന്ന അഴിമതിക്കാരും കൊള്ളരുതാത്തവരുമായ വ്യക്‌തികളെ സ്വീകരിക്കുന്ന ഒരു വേസ്‌റ്റ് ബാസ്‌കറ്റ് ആയി ബിജെപി മാറിയെന്ന് മമത പറഞ്ഞു.
“ചില തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് മാറുന്നത് നിങ്ങൾ കണ്ടിരിക്കണം. അവർ കൊള്ളയടിച്ച പൊതുജനങ്ങളുടെ പണം സംരക്ഷിക്കുന്നതിനാണ് അവരത് ചെയ്‌തത്. അഴിമതിക്കാരായ നേതാക്കൾ ചേരുന്ന നിമിഷം തന്നെ ‘വിശുദ്ധരായി’ മാറുന്ന ഒരു വാഷിംഗ് മെഷീൻ പോലെയാണ് ബിജെപി പാർട്ടി പ്രവർത്തിക്കുന്നത്, ”- മമത പറഞ്ഞു.
രാജ്യ തലസ്‌ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിലും മമത ആശങ്ക പ്രകടിപ്പിച്ചു. പുതിയ കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണെങ്കിൽ രാജ്യം ഉടൻ ഭക്ഷ്യ പ്രതിസന്ധി നേരിടേണ്ടി വരുമെന്നു മമത പറഞ്ഞു. കൃഷിക്കാർ നമ്മുടെ രാജ്യത്തിന്റെ സ്വത്താണ്, അവർക്ക് വിരുദ്ധമായി ഒന്നും ചെയ്യരുതെന്നും മമത കൂട്ടിച്ചേർത്തു.
Also Read: യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച ആം ആദ്മി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു