കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി സ്‌ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. തലശേരിയിലെയും ഗുരുവായൂരിലെയും സ്‌ഥാനാർഥികളാണ് പരാതിയുമായി കോടതിയിൽ എത്തിയത്. ഹരജി ഇന്ന് രണ്ടുമണിക്ക് ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും.
നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്ന് സ്‌ഥാനാർഥികൾ പറയുന്നു. ഞായറാഴ്‌ച കോടതിയുടെ സിറ്റിങ് അപൂർവമാണ്. മൂന്ന് മണ്ഡലങ്ങളിൽ സ്‌ഥാനാർഥികളുടെ പത്രിക തള്ളിയത് ബിജെപിക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. കോടതി വിധി അനുകൂലമല്ലെങ്കിൽ സ്വതന്ത്രനെ പിന്തുണക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ബിജെപി നിർണായക തീരുമാനമെടുക്കും.
തലശേരിയിലെ എൻഡിഎ സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ജില്ലാ അധ്യക്ഷൻ കൂടിയായ ഹരിദാസിന്റെ പത്രിക തള്ളിയത്. ബിജെപിക്ക് കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി.
തലശേരിക്കും ഗുരുവായൂരിനും പുറമെ ദേവികുളത്തും ബിജെപി പ്രതിസന്ധിയിലായി. ദേവികുളത്ത് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മൽസരിക്കാനിരുന്ന എഐഎഡിഎംകെ സ്‌ഥാനാർഥി ആര്‍ ധനലക്ഷ്‌മിയുടെ പത്രികയും തള്ളിയിരുന്നു. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ് കളക്‌ടർ പത്രിക തള്ളിയത്. ഇതോടെ ദേവികുളത്തെ സ്വതന്ത്ര സ്‌ഥാനാർഥി എസ് ഗണേശനെ പിന്തുണക്കാൻ പാർട്ടി തീരുമാനിച്ചു.
ഗണേശൻ എഐഎഡിഎംകെ സ്‌ഥാനാർഥിയായി മൽസരിക്കുമെന്നും എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം ഗണേശന് നൽകുമെന്നും എൻഡിഎ ജില്ലാ ചെയർമാൻ കെഎസ് അജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Also Read: വടകരയിലെ ‘കോലീബി’ സഖ്യം രാജീവ് ഗാന്ധിയുടെ അറിവോടെ; മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്‌ണൻ