തിരുവനന്തപുരം: അഖിലേന്ത്യാ നേതൃത്വം ബിജെപി സഖ്യത്തില്‍ എത്തിയതോടെ ജെഡിഎസിന്റെ കേരള ഘടകം അടിയന്തരമായി പ്രശ്‌നം പരിഹരിച്ചേ മതിയാകൂഎന്ന താക്കീതുമായി സിപിഎം. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നു സിപിഎം വ്യക്‌തമാക്കിയതോടെ പ്രതിസന്ധിയിലായ ജെഡിഎസ് പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി.
2006ല്‍ ബിജെപി ജെഡിഎസ് സഖ്യസര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്തിയപ്പോഴും സംസ്‌ഥാന ഘടകം സമാനമായ പ്രതിസന്ധിയില്‍ പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണിപ്പോഴും കേരള ജെഡിഎസ് എത്തിയിരിക്കുന്നത്. വിഷയത്തിൽ സംസ്‌ഥാന കമ്മിറ്റി ഒക്‌ടോബർ ഏഴിന് യോഗം ചേര്‍ന്നു നിര്‍ണായക തീരുമാനമെടുക്കും.
കേരള ജെഡിഎസ് ഒരിക്കലും എന്‍ഡിഎ ഭാഗമാകില്ലെന്ന് സംസ്‌ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് വ്യക്‌തമാക്കി. ഈ തീരുമാനത്തോട് അനിഷ്‌ടമില്ലാത്ത പ്രതികരണമാണ് കഴിഞ്ഞദിവസം ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡ നടത്തിയതും.
എന്‍ഡിഎ സഖ്യത്തിനൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്‌ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നാണ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡ വ്യക്‌തമാക്കിയിരുന്നത്. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഒരു തീരുമാനവും സംസ്‌ഥാന ഘടകത്തിനു മേല്‍ അടിച്ചേല്‍പിക്കില്ല. കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചുവെന്നും തീരുമാനം അവര്‍ക്ക് വിട്ടുവെന്നും ദേവെഗൗഡ അറിയിച്ചിരുന്നു.
ജെഡിഎസ്, ബിജെപി സഖ്യത്തില്‍ ചേര്‍ന്നതോടെ കേരളത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് ശക്‌തമായ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
KERALA TOP | സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടില്ല