ന്യൂഡെൽഹി: ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്‌ഥാന ഘടകം ഇടതുമുന്നണിയിൽ തുടരുന്ന സാഹചര്യത്തിലാണ് കെസി വേണുഗോപാലിന്റെ പ്രസ്‌താവന.
നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ നടക്കുന്ന രാഷ്‌ട്രീയ പാർട്ടിയുടെ കേരള ഘടകം സംസ്‌ഥാന സർക്കാരിൽ വേണമോയെന്ന് സിപിഎം തീരുമാനിക്കണം. ബിജെപി സഖ്യത്തെ എതിർത്തതിന്റെ പേരിൽ ജെഡിഎസ് കർണാടക അധ്യക്ഷനെ പുറത്താക്കിയ ദേശീയ അധ്യക്ഷൻ ദേവഗൗഡ, കേരളത്തിലെ ജെഡിഎസിന്റെ സംസ്‌ഥാന പ്രസിഡണ്ടിനെ ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും അവിടെയാണ് കുമാരസ്വാമി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മഹാമനസ്‌കതയുടെ പ്രസക്‌തിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ സിപിഎമ്മിന് ഭയമാണെന്നും വേണുഗോപാൽ വിമർശിച്ചു. ജെഡിഎസ് കേരള ഘടകം ദേശീയ നേതൃത്വത്തിന് വിരുദ്ധമാണെന്ന് വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവഗൗഡയും മകൻ കുമാരസ്വാമിയും നേതൃത്വം നൽകുന്ന പാർട്ടിയുടെ ഭാഗമല്ലെന്നും കേരളത്തിൽ തങ്ങൾ പ്രത്യേകം പാർട്ടിയാണെന്നും കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ ജെഡിഎസ് സംസ്‌ഥാന നേതൃത്വം തയ്യാറാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
അങ്ങനെയെങ്കിൽ അവരുടെ നിലപാടിനെ അംഗീകരിക്കാം. അല്ലാത്തപക്ഷം ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നതെനും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ നേതൃത്വത്തിന്റേതിന് വിരുദ്ധമാണ് ജെഡിഎസ് കേരള ഘടകത്തിന്റേതെന്നും അവർ മുന്നണിയിൽ തുടരുന്നതിൽ ധാർമിക പ്രശ്‌നമില്ലെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്‌താവന പരിഹാസ്യമാണെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി