ബെംഗളൂരു: കർണാടക ജെഡിഎസിൽ പൊട്ടിത്തെറി. പാർട്ടി സംസ്‌ഥാന അധ്യക്ഷൻ സിഎം ഇബ്രാഹിമിനെ സ്‌ഥാനത്ത് നിന്ന് പുറത്താക്കി. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. ദേവഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയാണ് പാർട്ടിയുടെ പുതിയ സംസ്‌ഥാന അധ്യക്ഷൻ.
എൻഡിഎ ബന്ധത്തെ തുടർന്നാണ് ജെഡിഎസിൽ ഭിന്നത ഉണ്ടായത്. എൻഡിഎ സഖ്യത്തിൽ ജെഡിഎസ് ചേർന്നതിനെ സിഎം ഇബ്രാഹിം രൂക്ഷമായി വിമർശിച്ചിരുന്നു. ജെഡിഎസ്-എൻഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ അധ്യക്ഷന്റെ തീരുമാനത്തെ തള്ളിയായിരുന്നു ഇബ്രാഹിമിന്റെ പ്രസ്‌താവന. ഇതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി.
മതേതരമായി നിലകൊള്ളുന്നതിനാൽ ജെഡിഎസിലെ തന്റെ വിഭാഗമാണ് ഒറിജിനലെന്നും താൻ സംസ്‌ഥാന അധ്യക്ഷനായതിനാൽ കർണാടകയിലെ ജെഡിഎസിന്റെ കാര്യത്തിൽ തനിക്ക് തീരുമാനമെടുക്കാൻ കഴിയുമെന്നുമാണ് ഇബ്രാഹിം പറഞ്ഞത്. യഥാർഥ ജെഡിഎസ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണിക്ക് പിന്തുണ നൽകുമെന്നും സിഎം ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബിജെപിയുമായുള്ള ബന്ധത്തിന് അനുമതി കൊടുക്കരുതെന്നും നിരവധി പേരാണ് ഇതിനോടകം പാർട്ടി വിട്ടതെന്നും എച്ച്ഡി ദേവഗൗഡയോഡ് ഇബ്രാഹിം പറഞ്ഞിരുന്നു. അതേസമയം, പാർട്ടി കർണാടക ഘടകം ഭാരവാഹികളെ പിരിച്ചുവിട്ടതായും തന്റെ നേതൃത്വത്തിൽ ഒരു അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നതായും എച്ച്ഡി കുമാരസ്വാമി അറിയിച്ചു. പാർട്ടി ശക്‌തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
Most Read| റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്‌ത്; ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തും