കെയ്‌റോ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധം അതിർവരമ്പുകൾ ഭേദിച്ചതോടെ ഗാസയ്‌ക്ക് പൂർണ പിന്തുണയുമായി ഈജിപ്‌ത്. റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്‌ത് അറിയിച്ചു. അവശ്യ വസ്‌തുക്കളുമായി എത്തുന്ന ട്രക്കുകൾ 20 എണ്ണം വീതം ദിവസവും ഗാസയിലേക്ക് പോകാൻ അനുവദിക്കും. ഇക്കാര്യത്തിൽ ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്‌ദുൽ ഫത്താസ് അൽ-സിസിയെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ അഭിനന്ദിച്ചു.
ഈജിപ്‌ത് പ്രസിഡണ്ട് സഹാനുഭൂതിയോടെ പെരുമാറിയെന്ന് ബൈഡൻ പറഞ്ഞു. എന്നാൽ, ഹമാസ് ട്രക്കുകൾ പിടിച്ചെടുത്താൽ ഈ സഹായം അവസാനിക്കുമെന്ന മുന്നറിയിപ്പും ഈജിപ്‌ത് നൽകിയിട്ടുണ്ട്. ഇസ്രയേൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതോടെ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗാസയിലെ ജനങ്ങൾ ദുരിതത്തിലായിരുന്നു. അതിനിടെ ഗാസ അൽ അഹ്‌ലി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഗാസയിലെ ഒരേയൊരു ക്യാൻസർ ചികിൽസാ കേന്ദ്രവും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ആശുപത്രിയിലേക്കുള്ള അടിസ്‌ഥാന വസ്‌തുക്കളുടെ വിതരണം നിലച്ചതും ആവശ്യമായ മരുന്നുകൾ ലഭിക്കാത്തതുമാണ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതെന്നാണ് ടർക്കിഷ്-പലസ്‌തീൻ ഫ്രണ്ട്ഷിപ്പ് ഹോസ്‌പിറ്റൽ ഡയറക്‌ടർ ഡോ. സുകെക് വ്യക്‌തമാക്കുന്നത്. അവശ്യ സേവനങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ, റേഡിയോളജി പോലുള്ളവ ഇതിനോടകം നിർത്തേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിലെ സ്‌ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരിച്ചിരുന്നു.
ഗാസ മുനമ്പിൽ നിന്ന് അനിയത്രിതമായ അഭയാർഥി പ്രവാഹം അനുവദിക്കില്ലെന്ന് ഈജിപ്‌ത് പ്രസിഡണ്ട് വ്യക്‌തമാക്കി. അതിനിടെ, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. അതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേലിലെത്തും. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഇന്നലെ ഇസ്രയേലിലെത്തിയിരുന്നു. ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തുന്നില്ലെന്നാണ് കരുതുന്നതെന്ന് ബൈഡൻ പറഞ്ഞിരുന്നു.
എന്നാൽ, ഇസ്രയേലിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചതോടെ ജോർദാനിൽ നിശ്‌ചയിച്ച ഉച്ചകോടിയിൽ അറബ് രാഷ്‌ട്രങ്ങൾ പങ്കെടുക്കാതെ പിൻവാങ്ങി. ഇതോടെ ഉച്ചകോടി ഉപേക്ഷിക്കേണ്ടിവന്നു. ഗാസയ്‌ക്കും വെസ്‌റ്റ് ബാങ്കിനുമായി 10 കോടി ഡോളറിന്റെ സഹായപ്രഖ്യാപനം ബൈഡൻ നടത്തിയെങ്കിലും അറബ് നേതാക്കളെ അനുനയിപ്പിക്കാനായില്ല. ‘ഇസ്രയേലിനു പിന്തുണ, പലസ്‌തീന് സഹായം’ എന്ന നയം ഫലിക്കാതെ വന്നപ്പോൾ 8 മണിക്കൂറിനകം ജോ ബൈഡൻ മടങ്ങി.
Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി