ബെംഗളൂരു: മുതിർന്ന നേതാവ് സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി പാർട്ടി ദേശീയ പ്രസിഡണ്ട് എച്ച്ഡി ദേവഗൗഡ. അച്ചടക്ക നടപടിയുടെ ഭാഗമായാണ് പുറത്താക്കലെന്നാണ് പാർട്ടി വിശദീകരണം. ദേശീയ പ്രസിഡണ്ട് പദവിയിൽ തുടരവേ വൈസ് പ്രസിഡണ്ടായ സികെ നാണു സമാന്തര യോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്ന് വ്യക്‌തമാക്കിയാണ് പുറത്താക്കിയതെന്ന് ദേവഗൗഡ അറിയിച്ചു.
നേരത്തെ, കർണാടക സംസ്‌ഥാന അധ്യക്ഷനായ സിഎം ഇബ്രാഹിമിനെ ദേവഗൗഡ പുറത്താക്കിയിരുന്നു. തിങ്കളാഴ്‌ച സികെ നാണുവും സിഎം ഇബ്രാഹിമും ചേർന്ന് ബെംഗളൂരുവിൽ ജെഡിഎസിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗം പാർട്ടി വിരുദ്ധമാണെന്നും, യോഗത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ഇല്ലെന്നുമാണ് ദേവഗൗഡ പറയുന്നത്.
ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയുടെ ഭാഗമായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. എൻഡിഎയിൽ ചേർന്നതിനെതിരെ സികെ നാണു, സിഎം ഇബ്രാഹിം ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതിനിടെ, 2024ൽ പുതുതായി സംസ്‌ഥാന സമിതികൾ പുനഃസംഘടിപ്പിക്കുമെന്നും എച്ച്ഡി ദേവഗൗഡ അറിയിച്ചു.
Related News| എൻഡിഎ ബന്ധം; സിഎം ഇബ്രാഹിമിനെ ജെഡിഎസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കി