ബെംഗളൂരു: തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്‌ഥാനാർഥിയുമായ ശോഭ കരന്തലജെ. തമിഴ്‌നാട്ടിൽ നിന്ന് പരിശീലനം നേടിയ ആളുകൾ ബെംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുകയാണ് എന്നായിരുന്നു ശോഭയുടെ വിവാദ പരാമർശം.
എന്നാൽ, രാമേശ്വരം കഫേയിലെ സ്‌ഫോടനം നടത്തിയ ആളുകൾ കൃഷ്‌ണഗിരി കാടുകളിൽ നിന്നാണ് ഭീകര പരിശീലനം നേടിയതെന്ന് പറയാനാണ് താൻ ഉദ്ദേശിച്ചതെന്ന് ശോഭ വിശദീകരിച്ചു. തമിഴ്‌നാട്ടുകാരെ താൻ മൊത്തത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്നും, തന്റെ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നും ശോഭ പറഞ്ഞു. അതേസമയം, കേരളത്തെ കുറിച്ചുള്ള പരാമർശം ശോഭ കരന്തലജെ പിൻവലിച്ചിട്ടില്ല.
‘തമിഴ്‌നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബെംഗളൂരുവിൽ എത്തി സ്‌ഫോടനങ്ങൾ നടത്തുന്നുവെന്നും, കേരളത്തിൽ നിന്ന് ആളുകളെത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നുമാണ്’ ശോഭ കരന്തലജെ പറഞ്ഞത്. ശോഭയുടെ പരാമർശങ്ങൾക്ക് എതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വ്യക്‌തമാക്കിയിരുന്നു. ശോഭയുടെ വിവാദ പരാമർശം ബിജെപിക്കെതിരെ ആയുധമാക്കാനുള്ള നീക്കത്തിലായിരുന്നു ഡിഎംകെ.
പ്രതിഷേധം കടുത്തതോടെയാണ് തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ ശോഭ മാപ്പ് പറഞ്ഞത്. ബെംഗളൂരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ശോഭയുടെ വിദ്വേഷ പരാമർശം. ശോഭ ഉൾപ്പടെയുളള നേതാക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളേജ് വിദ്യാർഥിനികൾക്ക് നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു ശോഭയുടെ പ്രസ്‌താവന.
Most Read| പൗരത്വ ഭേദഗതി നിയമം; സ്‌റ്റേ ഇല്ല