തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടില്ലെന്ന് റഗുലേറ്ററി കമ്മീഷൻ. നിലവിലെ താരിഫ് പ്രകാരമുള്ള നിരക്ക് ഒക്‌ടോബർ 31 വരെ തുടരാൻ റഗുലേറ്ററി കമ്മീഷൻ വൈദ്യുതി ബോർഡിന് അനുമതി നൽകി. ഉത്തരവ് അനുസരിച്ചു നിലവിലുള്ള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കിൽ പുതിയ താരിഫ് നിലവിൽ വരുന്നത് വരെയോ തുടരാനാണ് തീരുമാനം.
സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. യൂണിറ്റിന് 41 പൈസ വീതം വർധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇതിനായുള്ള നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മീഷൻ ആരംഭിച്ചിരുന്നതായാണ് വിവരം. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് ഒരു മാസം കൂടി സാവകാശം നൽകാനുള്ള കാരണമെന്നാണ് റിപ്പോർട്.
കഴിഞ്ഞ മാർച്ച് 31 വരെ നിശ്‌ചയിച്ചിരുന്ന നിരക്കാണ് നിലവിൽ തുടരാൻ കമ്മീഷൻ അനുവാദം നൽകിയിരിക്കുന്നത്. കെഎസ്ഇബിയുടെ വരവ്-ചിലവുകൾ പരിശോധിച്ചു ഓരോ വർഷവും ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ, കഴിഞ്ഞ വർഷം മുതൽ അഞ്ചു വർഷത്തെ നിരക്ക് ഒന്നിച്ചു പ്രഖ്യാപിക്കാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, മുൻ വർഷവും ഒരു വർഷത്തെ നിരക്ക് വർധനയാണ് നടപ്പാക്കാനായത്. ഈ വർഷം നാല് വർഷത്തേക്കുള്ള നിരക് വർധനക്കാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതിനുള്ള പൊതു അദാലത്ത് ഉൾപ്പടെ കമ്മീഷൻ നടത്തുകയും ചെയ്‌തു. അതേസമയം, 19 പൈസ സർചാർജ് എന്നുള്ളത് ഈ ഒക്‌ടോബർ മാസവും തുടരും. അതിൽ മാറ്റമില്ല.
Most Read| വനിതാ സംവരണ ബിൽ നിയമമായി; രാഷ്‌ട്രപതി ഒപ്പുവെച്ചു