ന്യൂഡെൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്. ബിഹാറിലെ ബിജെപി വൈസ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ മിതിലേഷ് കുമാര്‍ തിവാരിയാണ് വിവാദ പരാമര്‍ശം നടത്തിയത്.
ചൈനയെ പിന്തുണക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറിയുടെ മകന്‍ ആശിഷ് യെച്ചൂരി ചൈനീസ് കോറോണ ബാധിച്ച് മരിച്ചുവെന്നായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ബിജെപിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് മിതിലേഷ് കുമാര്‍ തിവാരി ട്വീറ്റ് പിൻവലിച്ചു. ട്വീറ്റിനെതിരെ ഒമര്‍ അബ്‌ദുള്ള ഉൾപ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്.
ഇന്ന് രാവിലെ 5.30ഓടെയാണ് കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആശിഷ് യെച്ചൂരി മരണപ്പെട്ടത്. 33 വയസായിരുന്നു.
ഡെൽഹിയിൽ മാദ്ധ്യമ പ്രവർത്തകനായാണ് ആശിഷ് ജോലി ചെയ്‌തിരുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്‌ഥാപനങ്ങളിൽ മാദ്ധ്യമ പ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ളിഷിലും പ്രവർത്തിച്ചിരുന്നു. ഡെൽഹിയിലെ ഗുഡ്‌ഗാവിലുള്ള മെഡാന്ത ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ആശിഷ് കഴിഞ്ഞ രണ്ടാഴ്‌ചയായി ഐസിയുവിൽ ആയിരുന്നു.
കോവിഡിന് ഒപ്പം തന്നെ അദ്ദേഹത്തിന് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു. മകന് കോവിഡ് ബാധിച്ചതിനാല്‍ സ്വയം ക്വാറന്റെയ്നിലായിരുന്ന സീതാറാം യെച്ചൂരി പശ്‌ചിമ ബംഗാളിൽ ഉൾപ്പടെ തിരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
Also Read: രാജ്യത്തെ കോവിഡ് പ്രതിസന്ധി; ലാഭം നോക്കാതെ പങ്കാളികളാകാൻ തയാറാണെന്ന് ഫൈസർ