ശ്രീനഗര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ കശ്‌മീർ മുന്‍ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്‌ദുള്ള. ഇത്രയും നിലവാരം കുറഞ്ഞ രീതിയില്‍ പെരുമാറാന്‍ ബിജെപി പ്രവർത്തകർക്ക് മാത്രമേ സാധിക്കൂ എന്ന് ഒമര്‍ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു.
‘ചില പ്രത്യേക കാറ്റഗറിയില്‍ ഉള്ളവർക്കേ ഒരാളുടെ മകന്‍ മരിച്ചു കിടക്കുമ്പോഴും ഇങ്ങനെ സന്തോഷിക്കാന്‍ കഴിയൂ. ഒരു പാമ്പിന് പോലും ഇഴഞ്ഞു കടന്നു പോകാന്‍ പറ്റാത്ത തരത്തില്‍ നിലവാര തകര്‍ച്ചയുടെ ബാര്‍ താഴ്‍ത്താന്‍ ബിജെപിക്കാര്‍ക്ക് കഴിയുമെന്ന് നമുക്ക് ഉറപ്പിക്കാം,’ ഒമര്‍ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു.
ഇന്ന് രാവിലെ 5.30ഓടെയാണ് കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആശിഷ് യെച്ചൂരി മരണപ്പെട്ടത്. 33 വയസായിരുന്നു. ഡെൽഹിയിൽ മാദ്ധ്യമ പ്രവർത്തകനായാണ് ആശിഷ് ജോലി ചെയ്‌തിരുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്‌ഥാപനങ്ങളിൽ മാദ്ധ്യമ പ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ളിഷിലും പ്രവർത്തിച്ചിരുന്നു. ഡെൽഹിയിലെ ഗുഡ്‌ഗാവിലുള്ള മെഡാന്ത ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ആശിഷ് കഴിഞ്ഞ രണ്ടാഴ്‌ചയായി ഐസിയുവിൽ ആയിരുന്നു.
Read also: പത്രസ്വാതന്ത്ര്യം; ആഗോള തലത്തിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്