ന്യൂഡെൽഹി: ആഗോള തലത്തിൽ പുറത്തുവിട്ട രാജ്യങ്ങളുടെ പത്രസ്വാതന്ത്രത്തിന്റെ പട്ടികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. 180 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇന്ത്യ 142ആം സ്‌ഥാനത്താണ് ഉള്ളത്. ഫ്രഞ്ച് എന്‍ജിഒയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യ വീണ്ടും പിന്നിലേക്ക് പോയത്. 2016ല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 133 ആയിരുന്നു ഇന്ത്യയുടെ സ്‌ഥാനം.
കൃത്യമായി ജോലി ചെയ്യാന്‍ ശ്രമിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യമായി മാറുകയാണ് ഇന്ത്യയെന്നാണ് റിപ്പോർട് ചൂണ്ടിക്കാണിക്കുന്നത്. പോലീസ്, ആള്‍ക്കൂട്ടം, രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടങ്ങി എല്ലാവിധത്തിലുമുള്ള വിഭാഗങ്ങളിൽ നിന്നും മാദ്ധ്യമ പ്രവർത്തകർക്ക് ആക്രമണം ഏൽക്കേണ്ടി വരുന്നുണ്ട്.
ഈ സാഹചര്യം നേരത്തെ മനസിലാക്കിയ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ കഴിഞ്ഞ ഫെബ്രുവരിയില്‍ പത്രസ്വാതന്ത്ര പട്ടിക മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ‘ദി ഹിന്ദു’ റിപ്പോർട് ചെയ്യുന്നു. പത്രസ്വാതന്ത്ര്യം സംബന്ധിച്ച് ഐബി, വാർത്താവിനിമയ മന്ത്രാലയവുമായി കൂടിക്കാഴ്‌ചകള്‍ നടത്തിയതായാണ് ദി ഹിന്ദുവിന്റെ റിപ്പോര്‍ട് പറയുന്നത്.
ജമ്മു കശ്‌മീരില്‍ പലപ്പോഴായി വന്ന ഇന്റര്‍നെറ്റ് നിരോധനം, ഇന്ത്യയില്‍ പലയിടങ്ങളിലായി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമം, കൊലപാതകങ്ങൾ, ഇവയുമായി ബന്ധപ്പെട്ട് പാശ്‌ചാത്യ രാജ്യങ്ങളിൽ വന്ന വാർത്തകൾ എന്നിവ പട്ടികയിലെ ഇന്ത്യയുടെ സ്‌ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്.