ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് അഡ്വ. രഞ്‌ജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ആലപ്പുഴ വലിയഴീക്കലിലെ കുടുംബവീട്ടിലാണ് സംസ്‌കാരം നടന്നത്.
ഒബിസി മോർച്ച സംസ്‌ഥാന സെക്രട്ടറി ആയിരുന്ന രഞ്‌ജിത്തിനെ ഞായറാഴ്‌ച രാവിലെ ആറരയോടെയാണ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു രഞ്‌ജിത്തിന്റെ കൊലപാതകം.
രഞ്‌ജിത്തിന്റെ മൃതദേഹം വലിയഴീക്കലുള്ള കുടുംബവീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരക്കണക്കിന് ആളുകളാണ് ആദരാഞ്‌ജലി അർപ്പിക്കാൻ എത്തിയത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ സംസ്‌കാര ചടങ്ങിന് എത്തിച്ചേർന്നിരുന്നു.
പോസ്‌റ്റുമോർട്ടത്തിന് ശേഷം രാവിലെ പത്തരയോടെയാണ് രഞ്‌ജിത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിൽ എത്തിച്ചു. ജില്ലാ കോടതിക്ക് മുന്നിലെ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വെള്ളക്കിണറിലെ വീട്ടിലേക്ക് എത്തിച്ചു. പിന്നീട് സംസ്‌കാര ചടങ്ങുകൾക്കായി കുടുംബവീടായ വലിയഴീക്കലിലേക്ക് എത്തിക്കുകയായിരുന്നു.
കേന്ദ്രസഹമന്ത്രി നിത്യാനന്ദ റോയി, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ഇതിനിടെ രഞ്‌ജിത്തിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നിരുന്നു. മുപ്പതോളം മുറിവുകളാണ് രഞ്‌ജിത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ആഴത്തിലുള്ള ഇരുപതിലധികം മുറിവുകളാണ് മരണത്തിന് കാരണമായത്. തലയിലും കഴുത്തിലുമേറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: വിവാഹ പ്രായം ഉയർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധം; ഇടി മുഹമ്മദ് ബഷീർ