തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി. കൊടകര കുഴൽപ്പണ കവർച്ചാ കേസിലും, മഞ്ചേശ്വരത്ത് അപര സ്‌ഥാനാർഥിക്ക് പണം നൽകിയെന്ന കേസിലും ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ കുരുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് നിവേദനം നൽകിയത്. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഗവർണറെ കണ്ടത്.
ബിജെപിയെ നശിപ്പിക്കാൻ സർക്കാർ ഹീനമായ പ്രവർത്തികൾ ചെയ്യുന്നുവെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചു. കള്ള കേസ് ചമച്ച് നേതാക്കളെ ജയിലാക്കാൻ ശ്രമിക്കുകയാണ്. കൊടകര കേസിൽ പോലീസ് കള്ളക്കേസ് ചമക്കുന്നു. കൊടകരയിൽ നടന്നത് കവർച്ചയാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു.
ധർമരാജൻ പണത്തിന്റെ ഉറവിടം കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗവർണറെയും അറിയിച്ചിട്ടുണ്ട്. സുന്ദര സ്വന്തം ഇഷ്‌ടപ്രകാരമാണ് നാമനിർദ്ദേശപത്രിക പിൻവലിച്ചത്. അത് റിട്ടേണിംഗ് ഓഫീസർക്ക് മുന്നിൽ പറഞ്ഞ കാര്യമാണ്. ഇപ്പോൾ കളള പരാതി ചമക്കുകയാണ്. സുരേന്ദ്രനെ കുരുക്കാൻ സിപിഎം നേതാവിന്റെ പരാതി കരുവാക്കുകയാണ്.
പാർട്ടിയുടെ കോർ കമ്മിറ്റി പോലും ചേരാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും നേതൃത്വം ആരോപിച്ചു. എന്തുകൊണ്ട് കോഴ വാങ്ങിയ കെ സുന്ദരയ്‌ക്കെതിതിരെ കേസെടുക്കുന്നില്ലെന്ന് ചോദിച്ച ബിജെപി നേതൃത്വം, ഡിജിപിയെ കണ്ട് പരാതി നൽകുമെന്നും അറിയിച്ചു.