ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിക്ക് ‘നീതി’ തേടി ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. എംഎൽഎയുടെ അടുത്ത അനുയായിയും ബിജെപി പ്രവർത്തകനുമായ ധിരേന്ദ്ര സിങ്ങിന് നീതി നിഷേധിക്കുക ആണെന്നും ബിജെപിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആണ് സുരേന്ദ്ര സിങ്ങിന്റെ ആരോപണം.
കൊല്ലപ്പെട്ട 46കാരൻ ജയപ്രകാശ് പാലിനെ അനുകൂലിക്കുന്നവർക്ക് എതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യണം എന്ന ആവശ്യവും സുരേന്ദ്ര സിങ് മുന്നോട്ട് വച്ചു. ആത്‌മരക്ഷാർഥം ആണ് ധിരേന്ദ്ര സിങ് വെടിവച്ചത്, കൊലക്കേസിൽ ശിക്ഷിക്കാൻ ശ്രമിച്ചാൽ ശക്‌തമായ പ്രതിഷേധം ഉയർത്തികൊണ്ടു വരുമെന്നും ബിജെപി എംഎൽഎ ഭീഷണി മുഴക്കി.
“എന്നെ പോലെ തന്നെ ധിരേന്ദ്ര സിങ്ങും ഒരു ക്ഷത്രിയനാണ്. അദ്ദേഹത്തിന് പോലീസ് നീതി നിഷേധിക്കുകയാണ്. ഉദ്യോഗസ്‌ഥ ഭരണം ബിജെപിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ആത്‌മരക്ഷക്കായാണ് ധിരേന്ദ്ര സിങ് വെടിയുതിർത്തത്. അങ്ങനെ ചെയ്‌തില്ലായിരുന്നു എങ്കിൽ ധിരേന്ദ്രയും കുടുംബാംഗങ്ങളും കൊല്ലപ്പെടുമായിരുന്നു. ധിരേന്ദ്രയുടെ ‘ശത്രുക്കൾ’ക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ലെങ്കിൽ രേവതി പോലീസ് സ്‌റ്റേഷന് മുന്നിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകുന്നു,”- എന്നിങ്ങനെയാണ് ബിജെപി എംഎൽഎ പറയുന്നത്.
Related News: യുപിയിൽ പോലീസിന്റെ മുന്നിലിട്ട് ബിജെപി പ്രവർത്തകൻ 46കാരനെ വെടിവച്ചു കൊന്നു
ഒക്‌ടോബർ 15നാണ് യുപിയിൽ ജയപ്രകാശ് പാലിനെ ധിരേന്ദ്ര സിങ് വെടിവച്ച് കൊന്നത്. ദുർജാൻപൂർ ഗ്രാമത്തിൽ നടന്ന ഒരു യോഗത്തിലാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഒരു റേഷൻ ഷോപ്പ് നടത്താനുള്ള കരാർ അനുവദിക്കുന്നതിലെ തർക്കം പരിഹരിക്കുന്നതിനായി നടത്തിയ ചർച്ചയിൽ ആയിരുന്നു കൊലപാതകം.
വോട്ടിങ്ങിലൂടെ കരാറുകാരനെ തിരഞ്ഞെടുക്കുമെന്ന് അധികൃതർ തീരുമാനം അറിയിച്ചതിനു പിന്നാലെ ധിരേന്ദ്ര സിങ് പുറത്തു നിന്നുള്ളവരെ കൊണ്ടുവന്ന് വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ജയപ്രകാശിനു നേരെ ധിരേന്ദ്ര സിങ് വെടിയുതിർത്തത്. തദ്ദേശ ഭരണ സ്‌ഥാപനത്തിലെ ഉദ്യോഗസ്‌ഥരും, പോലീസും സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ധിരേന്ദ്ര സിങ്ങിനെ രക്ഷപ്പെടാൻ പോലീസ് സഹായിച്ചതായും ഇവർ ആരോപിച്ചിരുന്നു.
Related News: എവിടെയും സംഭവിക്കാം; 46കാരനെ വെടിവച്ചു കൊന്നതിൽ ബിജെപി എംഎൽഎ